
കാസർകോട് – കർണാടക അതിർത്തി റോഡില്‍ മണ്ണ് ഇട്ടുകൊണ്ട് അടച്ച കര്‍ണാടകത്തിന്‍റെ നടപടി അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായ ഈ നടപടി പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

രണ്ടു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ നടത്തിയ ചര്‍ച്ചയില്‍ മണ്ണ് നീക്കം ചെയ്യാമെന്ന് അവര്‍ സമ്മതിച്ചിട്ടുണ്ട്. ഇത്തരത്തില്‍ അതിര്‍ത്തിയിലെ റോഡുകള്‍ അടയ്ക്കുന്നത് അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് തടസമുണ്ടാക്കും. കുടകില്‍ നിന്നും കേരള അതിര്‍ത്തിയിലേക്ക് കടന്നാണ് മണ്ണിട്ട് വഴിതടഞ്ഞിട്ടുള്ളത്. കാസര്‍കോടും ഇതുപോലെ ചെയ്തിട്ടുണ്ട്.
മണ്ണ് നീക്കം ചെയ്യാം എന്ന് കര്‍ണാടക തീരുമാനിച്ചത് നല്ലകാര്യം. എത്രയും പെട്ടെന്ന് അവര്‍ മണ്ണ് നീക്കുമെന്ന് കരുതുന്നു എന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.
