
കൊവിഡ് വ്യാപനം സംസ്ഥാനത്താകെ ശക്തമാകുന്ന സാഹചര്യത്തില്‍ പൊതുയോഗങ്ങള്‍ നടത്തുന്നതിനെതിരെ കേരള ഹൈക്കോടതിയുടെ ഇടപെടല്‍. 50 പേരില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുന്ന പൊതുയോഗങ്ങള്‍ കേരള ഹൈക്കോടതി വിലക്കി. രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മേളനത്തിന് എന്താണ് പ്രത്യേകതയെന്ന് കോടതി ചോദിച്ചു.

ഇപ്പോഴുള്ള മാനദണ്ഡം യുക്തിസഹമാണോയെന്നും റിപ്പബ്ലിക്ക് ദിനാചരണത്തിന് 50 പേരെ മാത്രമല്ലേ അനുവദിച്ചതെന്നും കോടതി ചോദിച്ചു. കാസര്‍കോട് ജില്ലയിൽ ഇപ്പോൾ 36 ശതമാനമാണ് ആശുപത്രിയില്‍ ഉള്ളവരുടെ നിരക്കെന്നും കോടതി ചൂണ്ടിക്കാട്ടി. കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച ജില്ലാ കലക്ടറുടെ ഉത്തരവ് ചോദ്യം ചെയ്തുളള ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
കാസര്‍കോട് ജില്ലയില്‍ ഒരാഴ്ചത്തേക്കാണ് ഉത്തരവ് ബാധകമാവുക. സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തതയില്ലെന്നും ഡിവിഷന്‍ ബെഞ്ച് കുറ്റപ്പെടുത്തി. അതിനിടെ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന കാസര്‍കോട് ജില്ലാ സമ്മേളനം സി.പി.എം വെട്ടിച്ചുരുക്കി. ഇന്ന് തുടങ്ങിയ സമ്മേളനം നാളെ സമാപിക്കും.
