
കൊറോണ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേരളത്തിലെ ജില്ലയായ കാസർകോട്ടെ ജനറല്‍ ആശുപത്രിയില്‍ കൊവിഡ് ഭേദമായവര്‍ ഇന്ന് ആശുപത്രി വിടും. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ മാത്രം 26 പേര്‍ക്കാണ് രോഗം ഭേദമായത്. ആദ്യം കാസര്‍കോട് ജനറല്‍ ആശുപത്രിയിലെയും കാഞ്ഞങ്ങാട് ജനറല്‍ ആശുപത്രിയിലെയും രോഗം ഭേദമായവരെ മെഡിക്കല്‍ ബോര്‍ഡിന്‍റെ യോഗത്തിന് ശേഷം വീടുകളിലേക്കയക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ കാഞ്ഞങ്ങാട് ജനറല്‍ ആശുപത്രിയില്‍ കൊവിഡ് നെഗറ്റീവ് ആയവര്‍ ഇന്ന് ആശുപത്രി വിടില്ല.

ഇപ്പോള്‍ ചികിത്സയിലുള്ള ബന്ധുക്കളില്‍ ചിലര്‍ക്കുമാത്രം രോഗം ഭേദമായതിനാലാണ് ആരെയും ഇന്ന് ആശുപത്രിയില്‍ നിന്നും വീടുകളിലേക്ക് വിടാത്തത്. അതിനാല്‍ തന്നെ എല്ലാവര്‍ക്കും നെഗറ്റീവ് ആയതിന് ശേഷം ഒരുമിച്ച് ആശുപത്രി വിട്ടാല്‍ മതിയെന്ന് രോഗികള്‍ തന്നെ അറിയിച്ചതു പ്രകാരമാണ് ഡിസ്ചാര്‍ജ് മാറ്റിവെച്ചത്.
കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളെജിലും കാസര്‍കോട് ജില്ലയില്‍ നിന്നുള്ള ചില രോഗികള്‍ക്ക് രോഗം ഭേദമായതായും റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ 123 പേരാണ് കാസര്‍കോട് ജില്ലയില്‍ മാത്രം കൊവിഡ് ചികിത്സയിലുള്ളത്. അവരില്‍ ഇതുവരെ 38 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.
