
കാസർകോട്: കേരള തുളു അക്കാഡമി ചെയർമാൻ ഉമേഷ് എം. ശാലിയൻ കഥ – തിരക്കഥ – സംവിധാനം നിർവഹിച്ച കൊറോണ ബോധവത്കരണ ഹ്രസ്വ ചിത്രം കാസർകോട്ടുകാർക്കിടയിൽ വലിയ സ്വീകാര്യത നേടുന്നു. കൊറോണ ബോധ വത്കരണത്തിന്‍റെ ഭാഗമായി ഐ.ഇ.സി കോർഡിനേഷന്‍റെ ആഭിമുഖ്യത്തിൽ ശുചിത്വ മിഷനാണ് 15 മിനിട്ട് ദൈർഘ്യമുള്ള “കുണിക്കെ- The Noose” എന്നപേരിൽ കന്നഡ ചിത്രം നിർമിച്ചത്. കാസർകോട് ജില്ലയിലെ കന്നഡ കലാകാരന്മാരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.
പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് സംവിധായകനായ ഉമേഷ് എം. ശാലിയൻ തന്നെയാണ്. കാസർകോട് ജില്ലാ കളക്ടർ ഡോ. ഡി സജിത്ത് ബാബു ഇടക്കൊരു സീനിൽ പ്രത്യക്ഷപെടുന്നുണ്ട് ഈ ചിത്രത്തിൽ.

വി.ജി എന്ന അറിയപ്പെടുന്ന വേണുഗോപാൽ കാസര്‍കോട്, ദയ പ്രസാദ്, ബേബി അഭിജ്ഞ, ശാരദ ആചാര്യ , എം.എസ് സായികൃഷ്ണ, സുരേഷ് ബേക്കൽ, അവിക്ഷ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ശ്രീധര പുണിയൂർ ക്യാമറയും രഞ്ജിത്ത് ശർമ്മ എഡിറ്റിങ്ങും മെൽവിൻ മ്യൂസിക്കും നിർവഹിച്ചു.
പിന്നണി ഗായകൻ രമേശ് ചന്ദ്ര, ഡോ.രത്നാകര മല്ലമൂലെ എന്നിവർ പിന്നണിയിൽ പ്രവർത്തിച്ചു. കാസർകോട് ജില്ലാ കളക്ടർ ഡോ. ഡി സജിത്ത് ബാബു, ജില്ലാ ഇൻഫോർമേഷൻ ഓഫീസർ മധുസൂദനൻ എന്നിവരുടെ പൂർണ്ണ പിന്തുണയാണ് ഇത്തരം ഒരു ചിത്രം നിർമ്മിക്കാൻ പ്രചോദനമായതെന്ന് ഉമേഷ് എം. സാലിയൻ ചാനൽ ആർ.ബിയോട് പറഞ്ഞു.
കന്നഡ തുളു ഭാഷകളിൽ നിരവധി നാടകം സംവിധാനം ചെയ്‌തും അഭിനയിച്ചും പരിചയമുള്ള ഉമേഷ് എം. സാലിയൻ നിരവധി കന്നഡ സീരിയലുകളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഈ അടുത്തിടെ ചിത്രീകരണം പൂർത്തിയായ മലയാളം സിനിമയിലും ഒരു ചെറിയ വേഷം ചെയ്തതായി ഉമേഷ് പറഞ്ഞു.
