
കാസർകോട്: ജില്ല സമ്പൂര്‍ണ ഡിജിറ്റല്‍ ബാങ്കിംഗിലേക്ക് കടക്കുന്നതിൻ്റെ പ്രഖ്യാപനം ആഗസ്റ്റ് 22ന് (തിങ്കളാഴ്ച) ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് നിര്‍വ്വഹിക്കും. കേന്ദ്ര സര്‍ക്കാരിൻ്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി കേരള സര്‍ക്കാരിൻ്റെയും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെയും സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് കമ്മിറ്റിയുടെയും ഉത്തരവിൻ്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ എല്ലാ ബാങ്കുകളും ഡിജിറ്റല്‍ ബാങ്കിംഗില്‍ സജീവമായ ചലനമാണ് സൃഷ്ടിച്ചത്. ഇതിൻ്റെ ഭാഗമയാണ് ജില്ലയ്ക്ക് നേട്ടം കൈവരിക്കാനായത്.
ജില്ലയില്‍ 276 ശാഖകളുള്ള 26 ബാങ്കുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 11 പൊതുമേഖലാ ബാങ്കുകളും 12 സ്വകാര്യ ബാങ്കുകളും ബാക്കി റീജ്യണല്‍ റൂറല്‍ ബാങ്കും, കേരള ബാങ്കും, സ്‌മോള്‍ ഫിനാന്‍സ് ബാങ്കും, ഇന്ത്യന്‍ പോസ്റ്റ് പെയ്‌മെന്റ് ബാങ്കും ഉള്‍പ്പെടുന്നു. ഈ ബാങ്കുകളിലുള്ള 18.62 ലക്ഷം അക്കൗണ്ടുകള്‍ക്ക് ചുരുങ്ങിയത് ഒരു ഡിജിറ്റല്‍ സൗകര്യം എങ്കിലും നല്‍കിയാണ് ജില്ല സമ്പൂര്‍ണ ഡിജിറ്റല്‍ ബാങ്കിംഗിലേക്ക് കടക്കുന്നത്.
യു.പി.ഐ ഇടപാട്, ഡെബിറ്റ്/ റുപേ കാര്‍ഡ് വിതരണം, മൊബൈല്‍ ബാങ്കിംഗ്, ഇന്റര്‍നെറ്റ് ബാങ്കിംഗ്, എ.ഇ.പി.എസ് ആന്റ് പി.ഒ.എസ് സൗകര്യങ്ങളാണ് ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയത്.

ഡിജിറ്റല്‍ ബാങ്കിംഗ് ഉപയോഗിക്കുന്നതിൻ്റെ നേട്ടങ്ങള്‍
- കൈവശം പണം കൊണ്ടുപോകേണ്ടതില്ല.
- ക്രെഡിറ്റ്/ഡെബിറ്റ് ഇടപാടുകള്‍ സുരക്ഷിതം.
- എല്ലാ ഇടപാടുകളും യഥാര്‍ത്ഥ തുകയ്ക്കാണ് നടത്തുന്നത്, അതായത് ബാലന്‍സ് റീഫണ്ടിൻ്റെ ആവശ്യമില്ല.
- ഇടപാട് വിവരം എസ്.എം.എസ് വഴി തത്ക്ഷണം ലഭിക്കും.
- കണക്കില്‍പ്പെടാത്ത പണം അക്കൗണ്ടില്‍ നിലനില്‍ക്കില്ല.
- ബില്‍ അടവുകള്‍ക്ക് ക്യൂ നില്‍ക്കേണ്ടതില്ല. (ഇലക്ട്രിസിറ്റി ബില്‍, ടെലിഫോണ്‍ ബില്‍ മുതലായവ).
