
കാസറഗോഡ്: ബി.എൽ.ഒ സവാദിൻ്റെ മരണത്തിൽ ജില്ലാ കളക്ടർ അനുശോചനം രേഖപ്പെടുത്തി. കാസർഗോഡ് നിയമസഭാ മണ്ഡലത്തിലെ ബൂത്ത് 01-ജി.എച്ച്.എസ്.എസ്, മൊഗ്രാൽ പുത്തൂർ ഹയർ സെക്കൻഡറി പുതിയ കെട്ടിടം കിഴക്കുഭാഗത്തെ ബി.എൽ.ഒ മുഹമ്മദ് സവാദ് ബി എന്ന ഉദ്യോഗസ്ഥൻ (ജി.എച്ച്.എസ്.എസ് ചെർക്കള സെൻട്രൽ സ്കൂൾ അധ്യാപകൻ) മികച്ച രീതിയിൽ പ്രവർത്തിച്ച ബൂത്ത് തല ഉദ്യോഗസ്ഥനാണ്. അദ്ദേഹത്തിൻ്റെ സേവനം മികച്ചതായിരുന്നുവെന്ന് തഹസിൽദാർ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ജില്ലാകളക്ടർ അറിയിച്ചു.
മുഹമ്മദ് സവാദിൻ്റെ മരണത്തെ കുറിച്ച് പോലീസ് നടത്തിയ പ്രാഥമികാന്വേഷണത്തിൽ ആത്മഹത്യാകുറിപ്പ് ലഭ്യമായിട്ടുണ്ട്. തീർത്തും വ്യക്തിപരമായ കാരണങ്ങളാലാണ് ആത്മഹത്യയെന്ന് കുറിപ്പിൽ വ്യക്തമായിട്ടുണ്ടെന്ന് പോലീസ് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും, വിശദമായ അന്വേഷണത്തിന് പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അർഹമായ എല്ലാ ആനുകൂല്യങ്ങളും ഉറപ്പുവരുത്തുമെന്നും ജില്ലാ കളക്ടർ അറിയിച്ചു. സവാദിൻ്റെ മൃതദേഹത്തിൽ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ IAS മൊഗ്രാൽ പുത്തൂർ കടവത്തെ വീട്ടിലെത്തി അന്ത്യാഞ്ജലിയർപ്പിച്ചു. കുടുംബാംഗങ്ങളെ ജില്ലാകളക്ടർ അനുശോചനം അറിയിച്ചു. പോലീസ് വിശദമായ അന്വേഷണം നടത്തുമെന്നും സവാദിൻ്റെ കുടുംബത്തിന് അർഹമായ എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും ജില്ലാകളക്ടർ നേരിട്ട് അറിയിച്ചു. കാസറഗോഡ് ആർ.ഡി.ഓ ബിനു ജോസഫ് തഹസിൽദാർ ഷെറിൽ ബാബു വില്ലേജ് ഓഫീസർ ജയപ്രകാശ് എന്നിവരും കളക്ടറോടൊപ്പമുണ്ടായിരുന്നു.
