
കാസർകോട് ബി.ജെ.പിയിൽ ഭിന്നത വീണ്ടും രൂക്ഷമായി. ഒരു വിഭാഗം പ്രവർത്തകർ ചേർന്ന് പാർട്ടിയുടെ ജില്ലാകമ്മിറ്റി ഓഫീസ് ഉപരോധിച്ചു. കുമ്പള പഞ്ചായത്തിലെ സ്ഥിരം സമിതി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ സി.പി.ഐ.എമ്മുമായി ധാരണ ഉണ്ടാക്കിയതിനെ ചൊല്ലിയാണ് ഉപരോധം.
ഇത് ജില്ലാ നേതാക്കളുടെ അറിവോടെയാണെന്നും നേതാക്കള്‍ക്കെതിരെ നടപടി വേണമെന്നും അവർ ആവശ്യപ്പെട്ടു.സി.പി.ഐ.എം-ബി.ജെ.പി കൂട്ടുകെട്ടില്‍ പ്രതിഷേധിച്ച് ബി.ജെ.പി ജില്ലാ ഉപാധ്യക്ഷന്‍ പി. രമേശ് നേരത്തെ രാജിവച്ചിരുന്നു. നേതാക്കള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സംസ്ഥാന നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും ഇതുവരെയും നടപടി എടുത്തില്ല.

ഇക്കഴിഞ്ഞ 30 ന് നടപടിയെടുക്കുമെന്നായിരുന്നു അറിയിച്ചത്. എന്നാല്‍ സമയപരിധി അവസാനിച്ചിട്ടും നടപടിയെടുക്കാത്തതിനാലാണ് പ്രവര്‍ത്തകര്‍ പരസ്യമായി വീണ്ടും രംഗത്തെത്തിയത്. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ശ്രീകാന്ത്, സംസ്ഥാന സമിതി അംഗം പി. സുരേഷ് കുമാര്‍ ഷെട്ടി, ജില്ലാ സെക്രട്ടറി മണികണ്ഠ റേ എന്നിവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് പ്രതിഷേധം.
