
ഗോവധ നിരോധന നിയമ ഭേദഗതി പിൻവലിക്കാനുള്ള നീക്കവുമായി കർണ്ണാടക സർക്കാർ. അറവുശാലകളിൽ കൊണ്ടുപോയി കാളകളെ കൊല്ലാമെങ്കിൽ പശുക്കളെ കൊല്ലുന്നതിൽ എന്താണ് പ്രശനമെന്നാണ് കർണാടക മൃഗസംരക്ഷണ മന്ത്രി കെ.വെങ്കിടേഷ് ചോദിച്ചത്. ഭേദഗതി പിൻവലിക്കുന്നത് സംബന്ധിച്ച് മന്ത്രി സൂചന നൽകിയത് മൈസൂരിൽ നടന്ന വാർത്താസമ്മേളനത്തിലാണ്.
ഗോവധ നിരോധന നിയമ ഭേദഗതി കർണാടക സർക്കാർ പിൻവലിച്ചേക്കും. 2020ല്‍ ബി.ജെ.പി സർക്കാർ കൊണ്ടുവന്ന നിയമ ഭേദഗതി കർഷക വിരുദ്ധമെന്ന് പരക്കെ ആക്ഷേപം ഉയർന്നിരുന്നു. കാളകളെ അറവുശാലകളിൽ കൊണ്ടുപോയി കൊല്ലാമെങ്കിൽ പശുക്കളെ കൊല്ലുന്നതിൽ പ്രശ്നമെന്താണെന്ന് കർണാടക മൃഗസംരക്ഷണ മന്ത്രി കെ.വെങ്കിടേഷ് ചോദിച്ചു. ചത്ത പശുക്കളെ കുഴിച്ചിടാൻ കർഷകർ ബുദ്ധിമുട്ടുകയാണെന്നും. പ്രായമായ പശുക്കളെ എന്ത് ചെയ്യും എന്ന ആശങ്കയിൽ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാരമായ രോഗമുള്ളതോ, 13 വയസ്സ് പൂർത്തിയായതോ ആയ കാളകളെ മാത്രമേ മാംസാവശ്യത്തിനായി കൊല്ലാൻ പാടുള്ളൂവെന്നാണ് 2020ല്‍ ബി.ജെ.പി സർക്കാർ കൊണ്ടുവന്ന നിയമ ഭേദഗതി. കൂടാതെ ഈ നിയമപ്രകാരം പശുക്കളെയും കാളകളെയും വിൽക്കുന്നതും വാങ്ങുന്നതും എല്ലാം നിരോധിച്ചിരുന്നു. നിയമം ലംഘിക്കുന്നവർക്ക് 5–7 വർഷം വരെ തടവും 5 ലക്ഷം രൂപ വരെ പിഴയും ഈടാക്കാൻ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. 2021 ജനുവരിയിലാണ് നിയമം പ്രാബല്യത്തിൽ വന്നത്.
