
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത. ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, വയനാട് ഒഴികെയുള്ള മറ്റ് ഒമ്പത് ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഈ ജില്ലകളിൽ യെല്ലോ അലേർട്ടാണ്.
അതിശക്തമായ മഴ മുന്നറിയിപ്പ് ചൊവാഴ്‌ചയും ബുധനാഴ്‌ചയും തുടരും. വ്യാഴാഴ്‌ച അത് തീവ്രമഴയ്ക്ക് സമാനമായ മഴ ലഭിക്കാനും സാധ്യതയുണ്ട്. ബംഗാൾ ഉൾകടലിൽ രൂപപ്പെട്ടിരിക്കുന്ന ചക്രവാതച്ചുഴി, കേരള ഗുജറാത്ത് തീരം വരെയുള്ള ന്യുനമർദ്ദ പാത്തി എന്നിവയുടെ സ്വാധീനത്തിൽ കാലവർഷ കാറ്റ് ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്.
ജൂൺ മാസത്തിൽ ലഭിക്കേണ്ട പകുതി പോലും മഴ പെയ്‌തിട്ടില്ല.. 46 വർഷത്തിനിടെ ഏറ്റവും കുറവ് മഴയാണ് ഇത്തവണത്തേതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. സാധാരണ ഗതിയിൽ 648 മില്ലിമീറ്റർ മഴയാണ് ഈ കാലയളവിൽ ലഭിക്കേണ്ടതെങ്കിലും ഇത്തവണ കിട്ടിയത് 260 മില്ലിമീറ്റർ. കിട്ടേണ്ടതിൻ്റെ പകുതിപോലും പെയ്‌തില്ല.

ഇത്തവണയുൾപ്പെടെ 1900ന് ശേഷം മൂന്ന് ജൂണുകളിൽ മഴക്കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 1962ൽ 224.9 മില്ലിമീറ്റർ, 1976-ൽ 196.4 മില്ലീമീറ്ററുമാണ് നേരത്തെ മഴ കുറഞ്ഞ ജൂൺ മാസങ്ങൾ.
മൂന്നാം തീയതിമുതൽ ഒമ്പതുവരെയുളള ദിവസങ്ങളിൽ കനത്തമഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ കേന്ദ്രത്തിൻ്റെ പ്രവചനമെങ്കിലും അത് ഒറ്റപ്പെട്ട സ്ഥലത്തെ അതിശക്തമായ മഴയിലേക്ക് ഒതുങ്ങാനുള്ള സാധ്യതയുമുണ്ട്. ബംഗാൾ ഉൾക്കടലിലെ ചക്രവാതം ദുർബലമാണെങ്കിലും വരും ദിവസം ശക്തി പ്രാപിക്കുമെന്നും അങ്ങനെ മഴ കനക്കുമെന്നുമാണ് കണക്കുകൂട്ടൽ. അതുവഴി കാലവർഷ പാത്തി സജീവമാകുമെന്ന നിഗമനവുമുണ്ട്.
