
കാസർകോട്: വ്യാഴാഴ്ച കാഞ്ഞങ്ങാട് ഉണർന്നത് അതി ദാരുണ സംഭവത്തോടെയാണ്. കാഞ്ഞങ്ങാട് കടപ്പുറത്ത് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച ശേഷം ഭർത്താവിനെ തൂങ്ങിയ നിലയിൽ കാണുകയായിരുന്നു. 65കാരൻ ഇബ്രാഹിമാണ് ജീവനൊടുക്കിയത്. ഗുരുതരമായി പരിക്കേറ്റ ഭാര്യ മറിയത്തെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടപ്പുറം ബാവ നഗറിൽ പുലർച്ചെയാണ് സംഭവം. 55 കാരിയായ മറിയം വലിയ ശബ്ദത്തിൽ കരയുന്നത് കേട്ടാണ് അയൽവാസികൾ ഓടിയെത്തുന്നത്. ഇതോടെ വെട്ടേറ്റ നിലയിൽ രക്തത്തിൽ കുളിച്ച് നിൽക്കുന്ന മാറിയത്തെയാണ് കണ്ടത്. ഉടൻ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ നില ഗുരുതരമായതിനാൽ മംഗളൂരുവിലേക്ക് മാറ്റുകയാണുണ്ടായത്. സംഭവത്തിന് പിന്നാലെ ഭർത്താവിനെ അന്വേഷിച്ച നാട്ടുകാർ കണ്ടത് സമീപത്തെ മരക്കൊമ്പിൽ തൂങ്ങിയ നിലയിലായിരുന്നു. ഭാര്യയെ വെട്ടിയ ശേഷം ഭർത്താവ് ഇബ്രാഹിം ജീവനൊടുക്കി എന്നാണ് വിവരം. സംഭവം നാടിനെ ഒന്നടങ്കം സങ്കടത്തിലാക്കിയിട്ടുണ്ട്. കുടുംബ പ്രശ്നങ്ങളാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസിൻ്റെ പ്രാഥമിക കണ്ടെത്തൽ. വിശദമായ അന്വേഷണം നടക്കുകയാണ്.
