
സി.പി.ഐ സംസ്ഥാന സമ്മേളനത്തിന് കൊടിയിറങ്ങവേ വീണ്ടും കേരളത്തിൽ സെക്രട്ടറിയായി കാനം രാജേന്ദ്രന്‍ തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായ മൂന്നാം തവണയാണ് കാനം രാജേന്ദ്രന്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്. കെ. ഇ ഇസ്മയിലാണ് കാനം രാജേന്ദ്രൻ്റെ പേര് നിര്‍ദേശിച്ചത്.
ഇതോടൊപ്പം 101 അംഗ സംസ്ഥാന കൗണ്‍സിലിനേയും സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. പന്ന്യന്‍ രവീന്ദ്രന്‍ സി. പി.ഐയുടെ സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ കോട്ടയം സമ്മേളനത്തില്‍ ആയിരുന്നു കാനം രാജേന്ദ്രന്‍ ആദ്യമായി സംസ്ഥാന സെക്രട്ടറിയായത്. പിന്നീട് മലപ്പുറത്ത് നടന്ന സമ്മേളനത്തിലും അദ്ദേഹത്തെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കുകയായിരുന്നു.

അതേസമയം, എതിർ സ്വരമായി പ്രായപരിധി വിഷയത്തിലായിരുന്നു കെ. ഇ ഇസ്മയില്‍, സി. ദിവാകരന്‍ എന്നിവര്‍ കാനം രാജേന്ദ്രനെതിരെ രംഗത്ത് വന്നത്. പക്ഷെ ദേശീയ നേതൃത്വം ഇടപെട്ട് സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരത്തിന്റെ സാധ്യതകള്‍ ഒഴിവാക്കണം എന്ന് നിര്‍ദേശിക്കുകയായിരുന്നു. ജില്ലാ സമ്മേളനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കാനം രാജേന്ദ്രന്‍ വിഭാഗത്തിന് മേല്‍ക്കൈ ഉണ്ടായിരുന്നു. 14 ജില്ലകളില്‍ എട്ട് ജില്ലകള്‍ കാനം രാജേന്ദ്രന് ഒപ്പമായിരുന്നു. .
സി. പി. ഐയില്‍ ഗ്രൂപ്പുകളില്ല എന്നും പാര്‍ട്ടി ഒറ്റക്കെട്ടാണെന്നും സമ്മേളനത്തെ അഭിസംബോധന ചെയ്ത കാനം രാജേന്ദ്രന്‍ പറഞ്ഞു. മാത്രമല്ല, സി.പി.ഐ എന്നത് ഒരു വേറിട്ട പാര്‍ട്ടിയാണ് എന്ന് തെളിയിച്ചുവെന്നും കാനം കൂട്ടിച്ചേര്‍ത്തു.
