
നീര്‍ച്ചാല്‍ / കാസർകോട്: യുവതിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബേള വി.എം നഗറിലെ ദാമോദരയുടേയും സുജാതയുടേയും മകള്‍ അശ്വതി (25)യാണ് മരിച്ചത്. തിങ്കളാഴ്‌ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അശ്വതിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
അശ്വതിയുടെ മാതാവ് സുജാത വീടിന് സമീപത്തെ ദിനേശ് ബീഡി കമ്പനിയില്‍ തൊഴിലാളിയാണ്. സുജാത ഉച്ചഭക്ഷണം കഴിക്കാന്‍ വീട്ടിലേക്ക് വന്നപ്പോള്‍ വാതില്‍ അടഞ്ഞു കിടക്കുന്നത് കണ്ടു. നിരവധി തവണ മുട്ടിയിട്ടും തുറക്കാതിരുന്നതിനെ തുടര്‍ന്ന് സുജാത അയല്‍വാസികളെ വിവരമറിയിച്ചു. സമീപവാസികളെത്തി വാതില്‍ ചവിട്ടി തുറന്നപ്പോഴാണ് അശ്വതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

പിതാവ് ദാമോദര കൂലിത്തൊഴിലാളിയാണ്. കര്‍ക്കട വാവ് ദിവസമായതിനാൽ ദാമോദര പെര്‍ഡാല ഉദനേശ്വര ക്ഷേത്രത്തിലേക്ക് പോയതായിരുന്നു. മരണ വിവരമറിഞ്ഞ് ദാമോദര വീട്ടില്‍ തിരിച്ചെത്തി.
ദാമോദരയും കുടുംബവും മുമ്പ് ഏണിയാര്‍പ്പില്‍ ആയിരുന്നു താമസം. പിന്നീടാണ് വി.എം നഗറിലേക്ക് മാറിയത്.
അശ്വതി കണ്ണൂരില്‍ കല്ല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ ജീവനക്കാരിയായിരുന്നു. രണ്ടുമാസമായി അവധിയിലാണ്. ഭര്‍ത്താവ് മനോഹരന്‍ ഗള്‍ഫിലാണ്. കിരണ്‍ ഏക സഹോദരന്‍. മരണത്തിന് മുമ്പ് അശ്വതി വസ്ത്രങ്ങളെല്ലാം അലക്കിവെച്ചിരുന്നു. ഇതില്‍ ഒരു വസ്ത്രമാണ് തൂങ്ങിമരിക്കാന്‍ ഉപയോഗിച്ചത്. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം വിദഗ്‌ധ പോസ്റ്റ്മോർട്ടം നടത്തി. അശ്വതിയുടെ മരണത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
