
കളമശേരി: ബോംബ് സ്ഫോടനത്തിൻ്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ കൊടകര സ്റ്റേഷനില്‍ ഡൊമനിക് മാർട്ടിൻ എന്നയാൾ കീഴടങ്ങി. സ്ഫോടനവുമായി ഇയാള്‍ക്ക് ബന്ധമെന്നാണ് പോലീസ് വിവരം. ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ചോദ്യം ചെയ്‌തു വരികയാണ്. പ്രതിക്കെതിരെ യൂ.എ.പി.എ ചുമത്തി.
കഴിഞ്ഞ 14 വർഷമായി സഭാ വിശ്വാസിയായി ആയിരുന്നു. ആശയപരമായ വിയോജിപ്പാണ് കാരണമെന്നും മാർട്ടിൻ മൊഴി നൽകി. സഭയിൽ കുട്ടികളിൽ ഉൾപ്പെടെ ദേശദ്രോഹവും മതസ്‌പർദയും പ്രചരിപ്പിക്കുന്നതെന്നും മാർട്ടിൻ പറയുന്ന വീഡിയോ പോലീസ് പരിശോധിച്ചു വരികയാണ്.

പൊട്ടിത്തെറിയില്‍ 35 പേര്‍ക്ക് പരുക്കേറ്റെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. 35 പേരെയും കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ ഏഴ് പേര്‍ ഐ.സി.യുവിലാണ്. ഗുരുതമായി പൊള്ളലേറ്റവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നുണ്ട്. പൊട്ടിത്തെറിയില്‍ മരിച്ച സ്ത്രീയെ തിരിച്ചറഞ്ഞിട്ടില്ല. കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്.
സംസ്ഥാന വ്യാപകമായി പരിശോധന നടത്തുകയാണ് പൊലീസ്. കണ്ണൂരിലും ഒരാളെ സംശയത്തെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. റയില്‍വേ സ്റ്റേഷനിലെ സുരക്ഷാ പരിശോധനക്കിടെയാണ് യാത്രക്കാരനെ കസ്റ്റഡിയിലെടുത്തത്. സ്‌ഫോടനത്തിൽ മാർട്ടിൻ കുറ്റം സമ്മതിച്ചെങ്കിലും മറ്റാരെങ്കിലും സഹായത്തിന് ഉണ്ടായിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുകയാണ്.
കളമശേരിയിലെ സ്ഫോടന അന്വേഷണത്തിന് ആക്ഷൻ പ്ലാൻ തയ്യാറാക്കുകയാണ് പൊലീസ്. സ്റ്റേഷനുകളുടെ അതിര്‍ത്തി അടച്ചുള്ള പരിശോധനയ്ക്ക് പൊലീസ് മേധാവി നിര്‍ദേശം നൽകി.

ജില്ല അതിര്‍ത്തികളും അടച്ച് പരിശോധന നടത്തും. സംസ്ഥാന അതിര്‍ത്തികളില്‍ കൂടുതല്‍ സേന വിന്യാസം. മുഴുവൻ പോലീസ് സംവിധാനങ്ങളോടും ജാഗ്രത പുലര്‍ത്താൻ നിര്‍ദ്ദേശം നല്‍കി. മൊഴികളുടെ അടിസ്ഥാനത്തില്‍ രേഖാചിത്രം തയ്യാറാക്കും. പോലീസ് മേധാവി ഹെലികോപ്റ്ററില്‍ കളമശേരിയില്‍ എത്തി.
രണ്ടായിരത്തിലധികം പേര്‍ പങ്കെടുത്ത പരിപാടിക്കിടെയാണ് സ്‌ഫോടനമുണ്ടായത്. പ്രാര്‍ത്ഥന നടക്കുന്ന സമയത്ത് കൻവെൻഷൻ സെൻ്റെറിനകത്ത് നാലിടങ്ങളിലായാണ് പൊട്ടിത്തെറി ഉണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മൂന്ന് ദിവസത്തെ പ്രാര്‍ത്ഥനാ കൻവെൻഷൻ അവസാനിക്കാനിരിക്കെയാണ് സ്‌ഫോടനം.
