
ഫേസ്ബുക്ക് ലൈവിലൂടെ വിദ്വേഷപ്രസംഗം നടത്തിയതിന് അടപ്പാടി പോലീസ് അറസ്റ്റ് ചെയ്ത ശ്രീജിത്തിനെ പിന്തുണച്ചു കൊണ്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ രംഗത്ത്. കേരളത്തിലെ ആയിരക്കണക്കിന് ഇടതുപക്ഷ – ജിഹാദി – കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വര്‍ഗ്ഗീയ വിഷം ചീറ്റിയിട്ടും ഇതിനെതിരെയ നടപടിയെടുക്കാത്ത കേരള പോലീസ് ശ്രീജിത്തിനെ അറസ്റ്റ് ചെയ്ത് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും കഴിഞ്ഞ 48 മണിക്കൂറായി അറസ്റ്റിനെ ആഘോഷിക്കുകയുമാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു

ഏകപക്ഷീയമായ ഈ നടപടി അനുവദിച്ചു തരില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ ശേഷം ആദ്യമായി കണ്ണൂരില്‍ എത്തിയ സുരേന്ദ്രന്‍ സ്വീകരണചടങ്ങില്‍ സംസാരിക്കുമ്പോള്‍ ആണ് ഇക്കാര്യം പറഞ്ഞത്.
പാര്‍ട്ടിയുമായി അകന്നു നില്‍ക്കുകയായിരുന്ന മുതിര്‍ന്ന നേതാവ് പി.പി മുകുന്ദനാണ് സ്വീകരണയോഗം ഉദ്ഘാടനം ചെയ്തത്. ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്‍ അബ്ദുള്ളക്കുട്ടിയും പരിപാടിക്ക് എത്തിയിരുന്നു. ഹിന്ദു എന്നത് ഒരു സംസ്കാരത്തിന്‍റേയും നാടിന്‍റേയും പേരാണെന്നും അബദുള്ളക്കുട്ടിയും അദ്ദേഹത്തിന്‍റെ പൂർവികരും ഹിന്ദുക്കളാണെന്നും പി.പി മുകുന്ദന്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
