
കണ്ണൂർ: ജവഹർ ലാൽ നെഹ്റു ആർ.എസ്.എസ്സുമായി സന്ധി ചെയ്തെന്ന് കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരൻ. കണ്ണൂര്‍ ഡി.സി.സി സംഘടിപ്പിച്ച നവോത്ഥാന സദസ്സിലായിരുന്നു സുധാകരൻ്റെ പരാമര്‍ശം. ആർ.എസ്.എസ് നേതാവ് ശ്യാമപ്രസാദ് മുഖർജിയെ നെഹ്റു മന്ത്രിസഭയിൽ ഉൾപ്പെടുത്തിയെന്നും ജനാധിപത്യ ബോധം ഉയർത്തിപ്പിടിക്കാൻ വർഗ്ഗീയ ഫാസിസ്റ്റുകളോട് സന്ധി ചെയ്തെന്നുമായിരുന്നു സുധാകരൻ പറഞ്ഞത്.
അംബേദ്കറെ നിയമ മന്ത്രിയാക്കിയതിലൂടെ വരേണ്യ ജനാധിപത്യത്തിൻ്റെ ഉയര്‍ന്ന മൂല്യം നെഹ്‌റു ഉയര്‍ത്തിപ്പിടിച്ചു എന്നും സുധാകരന്‍ ചടങ്ങില്‍ പറഞ്ഞു.

‘ആര്‍.എസ്.എസിൻ്റെ നേതാവ് ശ്യാമപ്രസാദ് മുഖര്‍ജിയെ സ്വന്തം കാബിനറ്റില്‍ മന്ത്രിയാക്കാന്‍ അദ്ദേഹം കാണിച്ച മനസ്, വര്‍ഗീയ ഫാസിസത്തോട് പോലും സന്ധിചെയ്യാന്‍ കാണിച്ച അദ്ദേഹത്തിൻ്റെ വലിയ മനസ്’ എന്ന് സുധാകരൻ പറഞ്ഞു.
‘നെഹ്‌റുവിൻ്റെ കാലത്ത് പാര്‍ലമെണ്ടില്‍ പ്രതിപക്ഷമില്ല. അതിനുള്ള അംഗസംഖ്യ പ്രതിപക്ഷ നിരയില്‍ ഇല്ല. അന്ന് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ എ.കെ ഗോപാലനെ പ്രതിപക്ഷ നേതാവാക്കി നിര്‍ത്തി അദ്ദേഹം ജനാധിപത്യ ബോധം കാണിച്ചു. വിമര്‍ശിക്കാന്‍ ആൾ വേണമെന്നായിരുന്നു അദ്ദേഹത്തിൻ്റെ കാഴ്‌ചപ്പാട്’ സുധാകരന്‍ പറഞ്ഞു.
