
തൃശൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍ ബി.ജെ.പിയില്‍ ചേരും. വ്യാഴാഴ്‌ച ബി.ജെ.പി ആസ്ഥാനത്തെത്തി അവര്‍ അംഗത്വം സ്വീകരിക്കും. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഇതുസംബന്ധിച്ച അഭ്യൂഹങ്ങള്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഈ അഭ്യൂഹങ്ങള്‍ അവര്‍ തന്നെ തള്ളിയിരുന്നു. പ്രധാന മന്ത്രി നരേന്ദ്ര മോദിയെയും അമിത് ഷായെയും കാണും.
എന്നാല്‍ ഇക്കാര്യത്തില്‍ നല്‍കിയ വിശദീകരണ കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് അപ്രത്യക്ഷമായിട്ടുണ്ട്. ഒരു ചാനല്‍ ചോദ്യത്തിന് തമാശയായി നല്‍കിയ പ്രതികരണം ഇങ്ങനെയായി അവതരിപ്പിക്കുമെന്ന് കരുതിയില്ലെന്നായിരുന്നു പത്മജ പ്രതികരിച്ചത്.

പക്ഷേ ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ സജീവമായി നടക്കുന്നുണ്ടായിരുന്നു എന്നാണ് സൂചന. ഏഷ്യാനെറ്റ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തത്.
ബി.ജെ.പി കേന്ദ്ര നേതൃത്വത്തിലെ മുതിര്‍ന്ന നേതാക്കള്‍ തന്നെ പത്മജയുമായി ചര്‍ച്ചകള്‍ നടത്തിയെന്നാണ് സൂചന. കഴിഞ്ഞ രണ്ട് ദിവസമായി അവര്‍ ഡല്‍ഹിയിലുമുണ്ടായിരുന്നു. ബിസിനസ് സംബന്ധമായ ആവശ്യങ്ങള്‍ക്കായി ഡല്‍ഹിയില്‍ വന്നുവെന്നായിരുന്നു പത്മജ ഇക്കാര്യത്തില്‍ മറുപടി പറഞ്ഞിരുന്നത്.
അതേസമയം, കോണ്‍ഗ്രസിനെ സംബന്ധിച്ച് ഇത് വലിയ തിരിച്ചടിയാണ്. മുന്‍ മുഖ്യമന്ത്രിയും, കോണ്‍ഗ്രസിൻ്റെ സംസ്ഥാന രാഷ്ട്രീയത്തിലെ കരുത്തനായ നേതാവുമായിരുന്ന കെ.കരുണാകരൻ്റെ മകളാണ് പത്മജ.
