എന്‍റെ ഭാര്യയും അമ്മയും പെങ്ങളും സ്ത്രീകള്‍ തന്നെ; സോഷ്യല്‍ മീഡിയയില്‍ തുടരുന്ന സൈബര്‍ ആക്രമണത്തിനെതിരെ ജോയ്സ് ജോർജ്

  • Post category:news
  • Reading time:2 mins read
You are currently viewing എന്‍റെ ഭാര്യയും അമ്മയും പെങ്ങളും സ്ത്രീകള്‍ തന്നെ; സോഷ്യല്‍ മീഡിയയില്‍ തുടരുന്ന സൈബര്‍ ആക്രമണത്തിനെതിരെ ജോയ്സ് ജോർജ്

മലയാളികളെ വളരെയധികം പ്രകോപിപ്പിച്ച വാക്കുകളാണ് മുൻ എം.പി ജോയ്സ് ജോർജ് രാഹുൽ ഗാന്ധിക്കെതിരെ പറഞ്ഞത്. സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവന വലിയ വിവാദമായതോടെ മാപ്പു പറഞ്ഞ് തടിയൂരാനും അദ്ദേഹം തയാറായി. എന്നാൽ ഇപ്പോഴും വിവാദവും പ്രതിഷേധങ്ങളും അവസാനിച്ചിട്ടില്ല എന്ന് വ്യക്തമാക്കിയും രാഹുലിനെ വിമർശിച്ചും ജോയ്സ് തന്നെ രംഗത്തെത്തുകയാണ്. യു.ഡി.എഫ് പ്രവർത്തകരുടെ രോഷത്തിന് താൻ ഇരയായെന്നും അദ്ദേഹം പറയുന്നു.

‘അനുചിതമായ പരാമർശം എന്‍റെ ഭാഗത്തുനിന്നുമുണ്ടായി എന്നതിന്‍റെ പേരിൽ എന്‍റെ വൃദ്ധയായ മാതാവും ഭാര്യയും സഹോദരിമാരും സ്ത്രീകൾ അല്ലാതാകുന്നില്ല. സ്ത്രീകൾ എന്ന നിലയിൽ ലഭിക്കേണ്ട പരീരക്ഷയ്ക്ക് അർഹരല്ലാതാവുന്നുമില്ല. പ്രവർത്തകർ വരെയുള്ളവർ അവിടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

കുറിപ്പ് വായിക്കാം:

ഇതിനുമുൻപ്‌ ഒരിക്കൽപോലും ഉണ്ടാകാത്ത അനുചിതമായ പരാമർശം എന്‍റെ ഭാഗത്തുനിന്നുമുണ്ടായെന്ന് ബോധ്യമായപ്പോൾതന്നെ നിരുപാധികം പിൻവലിക്കുകയും പരസ്യമായി ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. എന്നെപ്പോലൊരാളുടെ ഭാഗത്തുനിന്നുമുണ്ടാകാൻ പാടില്ലാത്ത പരാമർശമായിരുന്നതെന്ന കാര്യത്തിലും തർക്കമില്ല. പൊതുവേദിയിൽ മാത്രമല്ല സ്വകാര്യ സംഭാഷണത്തിലും പുലർത്തേണ്ട ജാഗ്രതയും സമീപനവും സംബന്ധിച്ച തിരിച്ചറിവുകൾക്ക് ഈ വിവാദം സഹായിച്ചു.

ഈ തിരഞ്ഞെടുപ്പിൽ ഗൗരവമുള്ള രാഷ്ട്രീയം ചർച്ചചെയ്യേണ്ട രാജ്യത്തെ പ്രധാന പ്രതിപക്ഷ കക്ഷിയുടെ മുൻ ദേശീയ അധ്യക്ഷന്‍റെ ഭാഗത്തുനിന്നുള്ള ഗുരുതരമായ അലംഭാവത്തെ സംബന്ധിച്ചുള്ള വിമർശനമാണ് പറഞ്ഞുവെച്ചത്. രാജ്യത്തിന്‍റെ മതനിരപേക്ഷതയും സാമൂഹിക ഘടകങ്ങളും സാമ്പത്തിക അടിത്തറയും ഇല്ലാതാക്കുന്ന മോദി ഗവൺമെന്റിന്‍റെ നിലപാടുകളെ സംബന്ധിച്ച് സംസാരിക്കാൻ വിമുഖത കാണിക്കുകയും മാധ്യമ ശ്രദ്ധ പിടിച്ചുപറ്റുന്നതിനുള്ള ശ്രമങ്ങളിൽ ഏർപ്പെടുകയു ചെയ്യുന്നതിലെ രാഷ്ട്രീയ അപക്വത ഈ തിരഞ്ഞെടുപ്പിൽ ചർച്ചചെയ്യേണ്ടതാണെന്നാണ് എന്‍റെ നിലപാട്.

അനുചിതമായ പരാമർശം എന്‍റെ ഭാഗത്തുനിന്നുമുണ്ടായി എന്നതിന്‍റെപേരിൽ എന്‍റെ വൃദ്ധയായ മാതാവും ഭാര്യയും സഹോദരിമാരും സ്ത്രീകൾ അല്ലാതാകുന്നില്ല. സ്ത്രീകൾ എന്ന നിലയിൽ ലഭിക്കേണ്ട പരീരക്ഷയ്ക്ക് അർഹരല്ലാതാവുന്നുമില്ല. എന്‍റെ കഴിഞ്ഞ ദിവസങ്ങളിലെ ഫേസ്ബുക്ക് പോസ്റ്റുകൾക്ക് കീഴിലെ കമന്റുകൾ ഒന്നും നീക്കം ചെയ്തിട്ടില്ല. കോൺഗ്രസ്സ് നേതാക്കന്മാർ തുടങ്ങി പ്രവർത്തകർ വരെയുള്ളവർ അവിടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.

എന്‍റെ മാതാവിനെയും ഭാര്യയുടെയും ഫോണിലും വാട്സ്ആപ്പിലും ചില സന്ദേശങ്ങൾ വരുന്നുണ്ട്. ഒരു സ്ത്രീയെ സംബന്ധിച്ചും വ്യക്തിപരമായ ഒരധിക്ഷേപവും എന്‍റെ ഭാഗത്തുനിന്ന് ഇന്നേവരെ ഉണ്ടായിട്ടില്ല. ഇതിനടിയിലും നിങ്ങൾക്ക് ഇഷ്ടമുള്ളത് എഴുതാം, പറയാം. എല്ലാത്തിനും പരിരക്ഷയുള്ള പ്രത്യേക വിഭാഗവും നമുക്കിടയിൽ ഉണ്ടല്ലോ!

ഭരണഘടനയും മതനിരപേക്ഷതയും സംരക്ഷിക്കപ്പെടുകയും ജനോപകാരപ്രദമായ സാമ്പത്തിക നയങ്ങൾ ഉണ്ടാവുകയും ചെയ്യുന്നതിലൂടെ മാത്രമേ സാധാരണക്കാരും പാവപ്പെട്ടവരുമായ ജനങ്ങളുടെ ജീവിതം സുരക്ഷിതമാവൂ. ബദൽ സാമ്പത്തിക നയത്തിലധിഷ്ഠിതമായി നടപ്പിലാക്കിയ ജനോപകാരപ്രദമായ ക്ഷേമപദ്ധതികളും സർവതലസ്പർശിയായ വികസനപദ്ധതികളും കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവൺമെന്റിന്‍റെ നേട്ടമാണ്. മതനിരപേക്ഷതയിൽ ഉറച്ചുനിന്നുകൊണ്ട് മുഴുവൻ ജനവിഭാഗങ്ങളുടെയും താല്പര്യം സംരക്ഷിക്കുകയും മതസ്പർദ്ധ ഇല്ലാതെ കേരളത്തെ മുന്നോട്ടു നയിക്കുകയും ചെയ്തു എൽ.ഡി.എഫ് ഗവൺമെന്റ്.ഇതു സംബന്ധിക്കുന്ന ഗൗരവമുള്ള രാഷ്ട്രീയ ചർച്ചകളും സംവാദങ്ങളും നടക്കുക തന്നെ വേണം.

0Shares