
നടൻ ജയസൂര്യയുടെ വ്യാജ പരാമര്‍ശങ്ങള്‍ക്ക് മറുപടി നല്‍കി മന്ത്രി പി.പ്രസാദ്. വളരെ പ്ലാന്‍ഡ് ആയിരുന്നു കളമശ്ശേരിയില്‍ നടന്ന സംഭവമെന്ന് മന്ത്രി പറഞ്ഞു. നല്ല തിരക്കഥയുണ്ടെന്നും പക്ഷേ, അത് യാഥാര്‍ഥ്യങ്ങളുടെ മുമ്പില്‍ പൊളിഞ്ഞു പോകുന്ന ഒന്നായിപ്പോയെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.
അത്തരം തിരക്കഥയ്ക്ക് മുന്നില്‍ ജയസൂര്യയെ പോലുള്ളവര്‍ ആടരുത് എന്നാണ് അപേക്ഷയെന്നും, എല്ലാവരും കൃഷിയില്‍ നിന്ന് മാറിപ്പോകുന്നുവെന്ന് അദ്ദേഹത്തെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മന്ത്രി പറഞ്ഞ മറുപടി
ജയസൂര്യ നല്ല അഭിനേതാവാണ്. പക്ഷേ, പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ അഭിനയിക്കാന്‍ പാടില്ലാത്തതാണ്. അദ്ദേഹത്തിലെ നടനെ ആദരവോടെയാണ് എപ്പോഴും കാണുന്നത്. എന്നാല്‍, ജനങ്ങളുടെ മുമ്പാകെയല്ല അഭിനയം കാഴ്‌ചവെക്കേണ്ടത്. അത് കേവലമായൊരു നാട്യം മാത്രമായിപ്പോയി’, പിന്നീട് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

വളരെ പ്ലാന്‍ഡ് ആയിരുന്നു കളമശ്ശേരിയില്‍ നടന്നത്. കേവലമായി സിനിമയെന്നോ നാടകമെന്ന പറയാവുന്ന തരത്തില്‍ സംഭവത്തെ ക്രിയേറ്റ് ചെയ്യുകയായിരുന്നു. നല്ല തിരക്കഥയുണ്ട്, പക്ഷേ, അത് യാഥാര്‍ഥ്യങ്ങളുടെ മുമ്പില്‍ പൊളിഞ്ഞു പോകുന്ന ഒന്നായിപ്പോയി. ആ തിരക്കഥ മോശപ്പെട്ട തിരക്കഥയായിപ്പോയി. അത്തരം തിരക്കഥയ്ക്ക് മുന്നില്‍ ജയസൂര്യയെപ്പോലുള്ളവര്‍ ആടരുത് എന്നാണ് അപേക്ഷ.
കാര്‍ഷികോത്പന്നങ്ങള്‍ വിറ്റുകിട്ടിയ പണംകൊണ്ട് ഓഡി കാര്‍ വാങ്ങിയ ചെറുപ്പക്കാരന്‍ കളമശ്ശേരിയിലെ പരിപാടിയില്‍ പങ്കെടുത്തിരുന്നു. എല്ലാവരും കൃഷിയില്‍ നിന്ന് മാറിപ്പോകുന്നുവെന്ന് അദ്ദേഹത്തെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ്. യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത, ചില അജണ്ടകളുടെ ഭാഗമായി തയ്യാറാക്കിയ തിരക്കഥയാണ്. അത് റിലീസായ അന്നുതന്നെ പൊട്ടിപ്പോകുന്നു എന്നുള്ളത് ദയനീയമായ കാര്യവുമാണ്.
