ഞെട്ടിക്കുന്ന മോഷണ മുതലുകള്‍, പള്ളിയില്‍ കവർച്ച നടത്തിയ വയോധികൻ്റെ വീട്ടിൽ; കണ്ടെത്തിയത് പോലീസ് പരിശോധിച്ചപ്പോള്‍

You are currently viewing ഞെട്ടിക്കുന്ന മോഷണ മുതലുകള്‍, പള്ളിയില്‍ കവർച്ച നടത്തിയ വയോധികൻ്റെ വീട്ടിൽ;   കണ്ടെത്തിയത് പോലീസ് പരിശോധിച്ചപ്പോള്‍

കാഞ്ഞങ്ങാട് / കാസർകോട്: നഗരത്തിലെ പള്ളിയില്‍ മോഷണം നടത്തിയ വയോധികനെ തിരിച്ചറിഞ്ഞ് വീട് പരിശോധിക്കാനെത്തിയ പൊലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന മോഷണ മുതലുകള്‍. നൂര്‍ ജുമാമസ്‌ജിദില്‍ നോമ്പുകാലത്ത് നിസ്‌കരിക്കാന്‍ എത്തിയ ഇരിയ സ്വദേശി ഫായിസ് വാങ്ങിയ പെരുന്നാള്‍ വസ്ത്രങ്ങളുള്‍പ്പെട്ട രണ്ട് ബാഗുകളാണ് മോഷണം പോയത്.

സി.സി.ടി.വി ദൃശ്യം പരിശോധിച്ച് മോഷ്ടാവിനെ തിരിച്ചറിഞ്ഞാണ് കുമ്പള ഷിറിയയിലെ വീട്ടില്‍ ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ എം.പി ആസാദിൻ്റെ നിര്‍ദേശത്തെ തുടര്‍ന്ന് പൊലീസ് സംഘമെത്തിയത്.

വീട്ടിലെ മുറിയില്‍ നൂറുകണക്കിന് മോഷണ വസ്‌തുക്കളാണ് സൂക്ഷിച്ച നിലയില്‍ കണ്ടത്. വിലപ്പെട്ട രേഖകള്‍ ബാഗിലുണ്ടായിരുന്നതിനാല്‍ ഫായിസ് പൊലീസിനെ സമീപിച്ചു. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഷൈജു സി.സി.ടി.വി ദൃശ്യം പിന്തുടര്‍ന്നെത്തിയത് ഷിറിയയിലായിരുന്നു. പൊലീസ് വീട്ടിലെത്തിയപ്പോഴാണ് ഞെട്ടിപ്പിക്കുന്ന കാഴ്‌ച കണ്ടത്.

വിട്ടിനകത്തും പുറത്തുമായാണ് സാധനങ്ങള്‍ കൂട്ടിയിട്ടിരുന്നത്. തിരച്ചിലിനൊടുവില്‍ ഫായിസിൻ്റെ കണാതായ രണ്ട് ബാഗുകളും വസ്ത്രങ്ങളും കണ്ടെത്തി. രേഖകള്‍ ലഭിച്ചില്ല.

ചോദ്യം ചെയ്യലില്‍ കടലാസുകള്‍ ഉള്‍പ്പെടെ ആക്രി കടയില്‍ വില്‍പ്പന നടത്തിയെന്നാണ് പറഞ്ഞത്. നാട്ടുകാരുടെ സഹായത്തോടെയാണ് ബാഗുകള്‍ കണ്ടെത്തിയത്. ട്രെയിനില്‍ എ.സി കോച്ചിലെ യാത്രക്കാര്‍ക്ക് നല്‍കുന്ന പുതപ്പുകള്‍ വരെ കൂട്ടത്തിലുണ്ടായിരുന്നു. പഴയ വസ്ത്രങ്ങള്‍, സോപ്പ്, വീട്ടുസാധനങ്ങള്‍, ഉപയോഗിച്ച ചെരിപ്പുകള്‍ ഉള്‍പ്പെടെ ഒട്ടേറെ സാധനങ്ങളായിരുന്നു മോഷണ ശേഖരത്തില്‍ കണ്ടത്.

ചെറിയ സാധനങ്ങളായതിനാല്‍ ആളുകള്‍ പൊലീസില്‍ പരാതിപ്പെടാറില്ലായിരുന്നു. ആക്രി കച്ചവടക്കാരനെന്ന് പറഞ്ഞായിരുന്നു വയോധികന്‍ വീട് വാടകയ്‌ക്കെടുത്ത് താമസിച്ചിരുന്നത്.
അതേസമയം മാനസികാസ്വാസ്ഥ്വം പ്രകടിക്കുന്ന വയോധികന്‍ സ്വബോധത്തോടെ ആയിരിക്കില്ല മോഷണങ്ങള്‍ നടത്തിയിയത് എന്നാണ് പൊലീസ് നിഗമനം.

0Shares