ഇസ്രായേൽ- ഹമാസ് സംഘർഷം; ഇന്ത്യൻ പൗരൻമാർക്ക് ജാഗ്രതാ നിർദേശം, ആക്രമണത്തെ തുടര്‍ന്ന് മധ്യ- തെക്കന്‍ ഇസ്രയേലിലെ വിമാന താവളങ്ങള്‍ അടച്ചു

  • Post category:international / news
  • Reading time:2 mins read
You are currently viewing ഇസ്രായേൽ- ഹമാസ് സംഘർഷം; ഇന്ത്യൻ പൗരൻമാർക്ക് ജാഗ്രതാ നിർദേശം, ആക്രമണത്തെ തുടര്‍ന്ന് മധ്യ- തെക്കന്‍ ഇസ്രയേലിലെ വിമാന താവളങ്ങള്‍ അടച്ചു

ടെല്‍ അവീവ്: ഇസ്രയേലിൻ്റെ വിവിധ ഭാഗങ്ങളെ ലക്ഷ്യമിട്ട് ഹമാസ് നടത്തിയത് രണ്ടര മണിക്കൂറിലേറെ തുടര്‍ച്ചയായി നീണ്ടുനിന്ന ആക്രമണം. 5000ഓളം റോക്കറ്റുകള്‍ തൊടുത്തു വിട്ടെന്നാണ് ഹമാസ് ചീഫ് കമാന്‍ഡറായ മുഹമ്മദ് അല്‍ ഡേയ്‌ഫു അവകാശപ്പെട്ടത്. ഇതിന് ശേഷം രണ്ടായിരത്തോളം റോക്കറ്റുകള്‍ വിക്ഷേപിച്ചതായി ഹമാസ് ടി.വി റിപ്പോര്‍ട്ട് ചെയ്‌തു. ആക്രമണങ്ങളിൽ 22 പേർ മരിച്ചതായി റിപ്പോർട്ടുണ്ട്.

ഇതിനിടെ, ഇസ്രയേലിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ഇന്ത്യ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പ്രാദേശിക ഭരണകൂടങ്ങളുടെ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ശ്രദ്ധയോടെ ഇരിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്നും സുരക്ഷാ കേന്ദ്രങ്ങളില്‍ തുടരണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. അത്യാവശ്യ സാഹചര്യങ്ങളില്‍ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറും നല്‍കിയിട്ടുണ്ട്.

തെക്കന്‍ ഇസ്രയേലില്‍ നുഴഞ്ഞുകയറിയ ഹമാസ് പ്രവര്‍ത്തകര്‍ വഴിയാത്രക്കാര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിടുന്നതിൻ്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സെ്‌ഡൈറോത്തില്‍ വീടുകള്‍ ഹമാസ് പ്രവര്‍ത്തകര്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്.

ആക്രമണത്തില്‍ പരിക്കേറ്റവരില്‍ ആഷ്‌കലോണിലെ ബാര്‍സിലായി ആശുപത്രിയില്‍ 68 പേരും ബീര്‍ ഷെവയിലെ സൊറോക ആശുപത്രിയില്‍ 80 പേരും ചികിത്സയിലുണ്ടെന്ന് അധികൃതര്‍ അറിയിച്ചതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്‌തു.

Reuters

ഹമാസിൻ്റെ ആക്രമണത്തെ തുടര്‍ന്ന് മധ്യ- തെക്കന്‍ ഇസ്രയേലിലെ വിമാന താവളങ്ങള്‍ അടച്ചു. ഇസ്രയേല്‍ സൈനികരെ ആക്രമിക്കുന്നതിൻ്റെയും സൈനിക വാഹനങ്ങള്‍ തീവെക്കുന്നതിൻ്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

സൈനികരെ ബന്ദികളാക്കി പാലസ്‌തീന്‍ ഭൂപ്രദേശത്തേക്ക് കൊണ്ടുപോകുന്നതിൻ്റെ ദൃശ്യങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. തെക്കന്‍ ഇസ്രയേലിലെ കുസെയുഫു നഗരത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടതായും നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായും മേയര്‍ അറിയിച്ചു. ഹമാസിൻ്റെ ആക്രമണത്തില്‍ ഒരു മേയര്‍ കൊല്ലപ്പെട്ടെന്നും റിപ്പോര്‍ട്ടുണ്ട്.

അതേസമയം, ഹമാസിനെതിരെ തങ്ങള്‍ തിരിച്ചടി ആരംഭിച്ചതായി ഇസ്രയേല്‍ അറിയിച്ചു. ഗാസാ മുനമ്പിലെ ഹമാസ് കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഡസന്‍കണക്കിന് യുദ്ധവിമാനങ്ങള്‍ അയച്ചുവെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. അതിനിടെ വടക്കന്‍ ഗാസ മുനമ്പില്‍ ഇന്തോനേഷ്യന്‍ ആശുപത്രി പിടിച്ചെടുക്കാനുള്ള ശ്രമങ്ങളെ പാലസ്‌തീൻ അപലപിച്ചു.

സംഭവത്തില്‍ ഒരു ആശുപത്രി ജീവനക്കാരന് ജീവന്‍ നഷ്ടമായിരുന്നു. ഓപ്പറേഷന്‍ എയേണ്‍ സ്വോര്‍ഡ്‌സ് എന്ന പേരിലാണ് ഇസ്രയേല്‍ തിരിച്ചടി ആരംഭിച്ചിരിക്കുന്നത്. തിരിച്ചടി ഭയന്ന് ഗാസയിലെ ഇസ്രയേലുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ നിന്ന് നൂറുകണക്കിന് പലസ്‌തീനികള്‍ പലായനം ചെയ്‌തിരുന്നു.

0Shares