ട്രെയിന്‍ ദുരന്തത്തിൽ അട്ടിമറിയുണ്ടോ? ഒഡീഷയിൽ സി.ബി.ഐ അന്വേഷണം വിരൽ ചൂണ്ടുന്നത് എന്തിലേക്ക്?

  • Post category:national / news
  • Reading time:2 mins read
You are currently viewing ട്രെയിന്‍ ദുരന്തത്തിൽ അട്ടിമറിയുണ്ടോ? ഒഡീഷയിൽ സി.ബി.ഐ അന്വേഷണം വിരൽ ചൂണ്ടുന്നത് എന്തിലേക്ക്?

ഭുവനേശ്വര്‍: രാജ്യത്തെ ഞെട്ടിച്ച ട്രെയിന്‍ അപകടമാണ് ഒഡീഷയിലെ ബാലസോറില്‍ കഴിഞ്ഞ ദിവസമുണ്ടായത്. 270 പേര്‍ കൊല്ലപ്പെട്ട അപകടത്തില്‍ ആയിരത്തിലധികം പേര്‍ക്കാണ് പരിക്കേറ്റത്. മൂന്ന് ട്രെയിനുകള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സംഭവത്തിന് തൊട്ടുപിന്നാലെ അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സി.ബി.ഐയെ ചുമതലപ്പെടുത്തിയിരുന്നു. അപകടത്തിൻ്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തുമെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ വെളിച്ചത്ത് കൊണ്ടുവരുമെന്നും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

ഇലക്ട്രിക് പോയിന്റ് മെഷീന്‍, ഇലക്ട്രിക് ഇൻ്റെര്‍ലോക്കിംഗ് അപാകതകളായിരിക്കാം അപകടത്തിന് കാരണമെന്നാണ് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നത്. ”പോയിന്റ് മെഷീൻ്റെ സെറ്റിംഗില്‍ മാറ്റം വരുത്തിയിട്ടുണ്ട്. എന്തിനാണ് അത് ചെയ്തതെന്ന കാര്യം അന്വേഷണത്തില്‍ വ്യക്തമാകും. അപകടത്തിൻ്റെ യഥാര്‍ത്ഥ കാരണം പുറത്ത് കൊണ്ടുവരും. മറ്റ് വിവരങ്ങള്‍ ഇപ്പോള്‍ നല്‍കാന്‍ കഴിയില്ല. ആദ്യം റിപ്പോര്‍ട്ട് വരട്ടെ. ഈ അപകടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ വെളിച്ചത്ത് കൊണ്ടുവരും എന്ന് മാത്രമെ ഇപ്പോള്‍ പറയാനാകു,” എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം അന്വേഷണചുമതല സി.ബി.ഐ ഏല്‍പ്പിച്ചതോടെ നിരവധി ചോദ്യങ്ങളാണുയരുന്നത്. പുറത്ത് നിന്നുള്ള ഇടപെടല്‍ ഉണ്ടാകാനുള്ള സാധ്യതയും റെയില്‍വേ അധികൃതര്‍ തള്ളിക്കളയുന്നില്ല.

”fail -safe സിസ്റ്റം എന്നാണ് പോയിന്റ് മെഷീന്‍ സംവിധാനം അറിയപ്പെടുന്നത്. അതായത് സിസ്റ്റം പ്രവര്‍ത്തന രഹിതമായാല്‍ ചുവപ്പ് സിഗ്നല്‍ പുറപ്പെടുവിക്കും. എല്ലാ ട്രെയിനുകളും നിര്‍ത്താനും സാധിക്കും. റെയില്‍വേ മന്ത്രി പറഞ്ഞത് സിഗ്നല്‍ സംവിധാനത്തിന് എന്തോ കേട് പാട് പറ്റിയെന്നാണ്. കേബിള്‍ ശ്രദ്ധിക്കാതെ ആരെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിക്കാണുമെന്നാണ് തോന്നുന്നത്. എല്ലാ മെഷീനും പരാജയം സംഭവിക്കും,” റെയില്‍വേ ബോര്‍ഡ് ഓപ്പറേഷന്‍ ആന്‍ഡ് ബിസിനസ് ഡെവലപ്മെണ്ട് അംഗം ജയ വര്‍മ സിന്‍ഹ പറഞ്ഞു.

അപകടം നടന്ന ദിവസം ചെന്നൈയിലേക്ക് പോയിക്കൊണ്ടിരുന്ന കോറമണ്ഡല്‍ എക്‌സ്പ്രസ് വൈകുന്നേരം ഏഴ് മണിയോടെ ലൂപ് ലൈനിലേക്ക് പ്രവേശിക്കുകയും ബഹാനഗര്‍ ബസാര്‍ സ്റ്റേഷന് തൊട്ടുമുമ്പുള്ള മെയിന്‍ ലൈനിലേക്ക് കയറുന്നതിന് മുമ്പ് അവിടെ നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനില്‍ ഇടിക്കുകയുമായിരുന്നു എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. അടുത്തടുത്ത ട്രാക്കിലേക്ക് ചിതറിക്കിടന്ന കോറമണ്ടല്‍ എക്‌സ്പ്രസിൻ്റെ കോച്ചുകളിലേക്ക് ബംഗളുരു- ഹൗറ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് ഇടിക്കുകയും ചെയ്തു.

” മുന്നിലുള്ള പാത വ്യക്തമാണെന്നും അനുവദനീയമായ വേഗത പരിധിയില്‍ മുന്നോട്ട് പോകാന്‍ കഴിയും എന്ന് ട്രെയിന്‍ ഡ്രൈവര്‍മാരെ അറിയിക്കുന്ന സിഗ്നലാണ് ഗ്രീന്‍ സിഗ്നല്‍. ഈ ഭാഗത്ത് 130 കിലോമീറ്ററാണ് അനുവദനീയമായ വേഗത. കോറമണ്ഡല്‍ എക്‌സ്പ്രസിൻ്റെ ഡ്രൈവര്‍ 128 കിലോമീറ്റല്‍ വേഗതയിലാണ് ട്രെയിന്‍ ഓടിച്ചിരുന്നത്. അക്കാര്യം ഞങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്, ’ജയ വര്‍മ്മ പറഞ്ഞു.

എന്തിനാണ് കോറമണ്ഡല്‍ എക്‌സ്പ്രസ് ലൂപ് ലൈനിലേക്ക് പ്രവേശിച്ചത് എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. ഇത് ബഹനാഗ ബസാര്‍ സ്റ്റേഷനിലെ ഇലക്ട്രോണിക് ഇൻ്റെര്‍ലോക്കിംഗ് സംവിധാനത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

ബാഹൃ ഇടപെടല്‍ ഇല്ലാതെ ഇത്തരമൊരു സിഗ്നലിംഗ് സംവിധാനം തകരാറിലാകില്ലെന്നാണ് വിദഗ്‌ധർ പറയുന്നത്. സ്റ്റേഷന്‍ മാനേജരോ അസിസ്റ്റണ്ട് സ്‌റ്റേഷന്‍ മാനേജരോ ആണ് ഇലക്ട്രോണിത് സിഗ്നലിംഗ് സംവിധാനം പ്രവര്‍ത്തിപ്പിക്കുന്നതിന് മേല്‍നോട്ടം നല്‍കുന്നത്.

എന്നാല്‍ ഈ വിഷയത്തില്‍ അവര്‍ക്ക് പരിമിതമായ ചുമതലകള്‍ മാത്രമാണ് നല്‍കിയിരിക്കുന്നത്. സാങ്കേതികമായി വലിയ അറിവുകള്‍ ഉള്ളവരല്ല ഇക്കൂട്ടര്‍. റണ്ണിംഗ് ഷെഡ്യൂള്‍, സ്റ്റേഷൻ്റെ ട്രാക്കുകളുടെയും പ്ലാറ്റ് ഫോമുകളുടെയും ക്രമീകരണം അനുസരിച്ച് ട്രെയിന്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നവരാണ് അവര്‍. യഥാര്‍ത്ഥത്തില്‍ പാനലിലെ ബട്ടണുകള്‍ അമര്‍ത്തി നിര്‍ദ്ദേശം നല്‍കുന്നവരാണ് ഇവര്‍. ഈ നിര്‍ദ്ദേശ പ്രകാരമുള്ള ഇലക്ട്രോണിക് സന്ദേശം ട്രാന്‍സ്മിഷന്‍ മെക്കാനിസത്തിലൂടെ കടന്ന് പോയാണ് സിഗ്നലുകള്‍ പ്രവര്‍ത്തന ക്ഷമമാക്കുന്നത്.

സ്റ്റേഷനിലെ റിലേ റൂമില്‍ നിന്നാണ് ഇലക്ട്രോണിക് ഇൻ്റെര്‍ ലോക്കിംഗ് സിസ്റ്റം പ്രവര്‍ത്തിപ്പിക്കുന്നത്. രണ്ട് താക്കോല്‍ ഉപയോഗിച്ചാണ് ഈ റൂം തുറക്കുന്നത്. വ്യക്തമായ അനുവാദമില്ലാതെ ഈ റൂം തുറക്കാനും കഴിയില്ല. എന്തെങ്കിലും പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടാല്‍ മാത്രമാണ് റിലേ റൂം തുറക്കുന്നത്. ഒരു സ്റ്റേഷനില്‍ സിഗ്നലുമായി ബന്ധപ്പെട്ട് എന്തെങ്കിലും ജോലികള്‍ നടക്കുന്നുണ്ടെങ്കില്‍ റിലേ റൂം തുറക്കാവുന്നതാണ്. എന്നാല്‍ അപകടം നടന്ന ദിവസം ബഹനാഗ സ്റ്റേഷനില്‍ അത്തരം സിഗ്നലിംഗ് ജോലികളൊന്നും തന്നെ നടന്നിരുന്നില്ല.

0Shares