
കാഞ്ഞങ്ങാട് / കാസർകോട്: നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായി റിമാണ്ടില്‍ കഴിയുന്ന കാനറ ഫിഷ് ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ പ്രൊഡ്യൂസര്‍ കമ്പനി ഡയറക്ടര്‍ രാഹുല്‍ ചക്രപാണിക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസും കേസെടുത്തു. ആലക്കോട് തേര്‍ത്തല്ലി സ്വദേശിയായ രാഹുല്‍ ചക്രപാണിക്ക് പുറമേ ഭാര്യ സിന്ധു ചക്രപാണിക്കെതിരെയും കേസുണ്ട്.
പള്ളിക്കര പനയാല്‍ നെല്ലിയടുക്കത്തെ ശിവപ്രകാശ(49)യുടെ പരാതിയിലാണ് കേസ്. ശിവപ്രകാശൻ്റെ ഭാര്യ ഈ സ്ഥാപനത്തിലെ കലക്ഷന്‍ ഏജണ്ട് കൂടിയാണ്. കൂടുതല്‍ പലിശയും ശമ്പളവും നല്‍കാമെന്ന് പറഞ്ഞ് ഇവരില്‍ നിന്ന് 3,40,000 രൂപ നിക്ഷേപമായി വാങ്ങുകയായിരുന്നു നാലു തവണകളായാണ് തുക നല്‍കിയത്. എന്നാല്‍ ഇവയൊന്നും പാലിക്കാതെ സ്ഥാപനം അടച്ച് പൂട്ടുകയായിരുന്നു. തുടര്‍ന്നാണ് പരാതി നല്‍കിയത്.
കാഞ്ഞങ്ങാട്ട് നിന്ന് നിരവധിയാളുകളുടെ പണം നഷ്ടപ്പെട്ടിട്ടുണ്ട്. നഗരത്തില്‍ ചെരുപ്പ് തുന്നുന്ന തൊഴിലാളികള്‍ ഉള്‍പ്പെടെ ഉള്ളവരെയാണ് കമ്പനി കബളിപ്പിച്ചത്.

നോര്‍ത്ത് കോട്ടച്ചേരി പത്മനാ ക്ലിനിക്കിന് സമീപത്താണ് സ്ഥാപനത്തിൻ്റെ ഓഫീസ്. ഈ ഓഫീസ് ജനുവരി മാസം മുതല്‍ അടഞ്ഞു കിടക്കുകയാണ്.
പ്രതിയെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു
ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കുമായി രാഹുല്‍ ചക്രപാണിയെ കോടതി മൂന്ന് ദിവസത്തേക്ക് ബദിയടുക്ക പൊലീസിൻ്റെ കസ്റ്റഡിയില്‍ വിട്ടു. ബദിയടുക്ക പൊലീസ് രജിസ്റ്റര്‍ ചെയ്‌ത നിക്ഷേപതട്ടിപ്പ് കേസില്‍ തെളിവെടുപ്പിന് കസ്റ്റഡിയില്‍ ലഭിക്കാന്‍ കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തത്.
രാഹുല്‍ ചക്രപാണി ഡയറക്ടറായി ബദിയടുക്കയില്‍ പ്രവര്‍ത്തിച്ചിരുന്ന റോയല്‍ ട്രാവന്‍കൂര്‍ ഫാര്‍മേര്‍സ് പ്രൊഡ്യൂസര്‍ കമ്പനിയില്‍ നിരവധി പേര്‍ ഇരട്ടി ലാഭം പ്രതീക്ഷിച്ച് പണം നിക്ഷേപിച്ചിരുന്നു. ആറ് മാസമായി സ്ഥാപനം അടഞ്ഞു കിടക്കുകയാണ്. നിക്ഷേപിച്ച തുക പൊലും തിരിച്ചു കിട്ടാത്തതിനെ തുടര്‍ന്ന് 15 ഓളം പേര്‍ ബദിയടുക്ക പൊലീസില്‍ പരാതി നല്‍കിയിരുന്നു. ആദ്യം ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ബദിയടുക്ക പൊലീസ് കേസെടുത്ത് അന്വേഷിച്ചു വരികയായിരുന്നു.
