
കാസര്‍കോട്: ബാംഗ്ലൂരില്‍ നിന്നും കാസര്‍കോട് ജില്ലയിലേക്ക് അതി മാരക മയക്കു മരുന്നായ എം.ഡി.എം.എ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനി പിടിയിലായി. വിദ്യാനഗര്‍ സ്വദേശി ഷാനിബ് പി.കെയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം ആദ്യം വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ നായന്മാര്‍ മൂലയില്‍ നിന്നും വന്‍തോതില്‍ എം.ഡി.എം.എ യുമായി അബ്ദുല്‍ മുനവ്വര്‍ എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു.

ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും ബാംഗ്ലൂരില്‍ നിന്നും കാസര്‍കോടേക്ക് എം.ഡി.എം.എ എത്തിച്ചു നല്‍കുന്നത് ഷാനിബ് ആണെന്ന് വിവരം ലഭിച്ചിരുന്നു. മയക്കുമരുന്ന് വിറ്റ പണം കൊണ്ട് ആഡംബര ജീവിതം നയിക്കുന്ന പ്രതി ബെന്‍സ് കാറില്‍ സഞ്ചരിക്കുകയും ടൗണിലെ വിലകൂടിയ ഫ്‌ലാറ്റില്‍ താമസിച്ചു വരികയും ചെയ്യുകയായിരുന്നു.

തുടര്‍ന്ന് കാസർകോട് ഡി. വൈ. എസ്. പി.പി. ബാലകൃഷ്ണന്‍ നായരുടെയും വിദ്യാനഗര്‍ ഇന്‍സ്പെക്ടര്‍ മനോജിൻ്റെയും നേതൃത്വത്തില്‍ ഉള്ള പോലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. അന്വേഷണ സംഘത്തില്‍ വിദ്യാനഗര്‍ എസ്.ഐ വിനോദ്, എ.എസ്.ഐ രമേശന്‍ സി.പി.ഒ ശരത് എന്നിവര്‍ ഉണ്ടായിരുന്നു.
