
കൊച്ചി: ഗള്‍ഫ് രാജ്യങ്ങളുമായി ഭാരതത്തിന് ഇന്ന് ചരിത്രത്തിലെ ഏറ്റവും മികച്ച ബന്ധമാണുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ ഒമ്പതു വർഷം കൊണ്ട് രാജ്യത്ത് 25 കോടി ജനങ്ങൾ ദാരിദ്ര്യത്തിൽ നിന്ന് മുക്തരായി. ഗൾഫ് രാജ്യങ്ങളിൽ തൊഴില്‍ അവസരം കൂടി. ഇന്ത്യക്കാരോട് ബഹുമാനം കൂടിയെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊച്ചിയില്‍ മറൈന്‍ ഡ്രൈവില്‍ നടന്ന ബി.ജെ.പിയുടെ ശക്തികേന്ദ്ര പ്രമുഖരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മോദി.
‘നമസ്‌കാരം, എൻ്റെ പ്രിയപ്പെട്ട സഹപ്രവർത്തകരെ, നിങ്ങളാണ് ഈ പാർട്ടിയുടെ ജീവനാഡി’ എന്ന് മലയാളത്തിൽ പറഞ്ഞുകൊണ്ടാണ് നരേന്ദ്ര മോദി പ്രസംഗം ആരംഭിച്ചത്. അക്രമങ്ങളെ അതിജീവിച്ച് പാർട്ടിക്കായി പൊരുതിയ പ്രവർത്തരെ വണങ്ങുന്നു. വിപരീത സാഹചര്യത്തിലും നിങ്ങൾ പാർട്ടി പതാക പാറിച്ചു. കേരളത്തിലെ ബി.ജെ.പി പ്രവർത്തകരുടെ കഴിവ് വളരെ വലുതാണെന്ന് മോദി പറഞ്ഞു.

വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്‌ത മോദി ബൂത്തുകൾ നേടിയാൽ രാജ്യം നേടാനാകുമെന്നും പറഞ്ഞു. എല്ലാവരും അവരരുടെ ബൂത്ത് തലങ്ങളിൽ ശക്തമായി പ്രവർത്തിക്കണമെന്നും മോദി പ്രവർത്തകരോട് ആഹ്വാനം ചെയ്‌തു.
മോദി ഗ്യാരണ്ടി താഴെ തട്ടിലേക്ക് എത്തിക്കണമെന്ന് നിർദേശിച്ച പ്രധാനമന്ത്രി കേരളത്തിലെ പ്രവർത്തകരിൽ വിശ്വാസമുണ്ടെന്നും പറഞ്ഞു. അയോധ്യയിലെ പ്രാണ പ്രതിഷ്‌ഠയോട് അനുബന്ധിച്ച് ക്ഷേത്രങ്ങൾ വൃത്തിയാക്കാനും പ്രവർത്തകരോട് പ്രധാനമന്ത്രി ആഹ്വാനം ചെയ്‌തു.
വില്ലിങ്ടൻ ഐലൻഡിൽ കൊച്ചി രാജ്യാന്തര കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രം, ഡ്രൈ ഡോക്, ഐ.ഒ.സിയുടെ എൽ.പി.ജി ഇറക്കുമതി ടെർമിനൽ തുടങ്ങി 4000 കോടി രൂപയുടെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്‌ത ശേഷമാണ് പ്രധാനമന്ത്രി മറൈൻ ഡ്രൈവിലെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്.
കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെസുരേന്ദ്രൻ, ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ എ.പി അബ്ദുല്ലക്കുട്ടി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി കെ.സുരേന്ദ്രൻ തേക്കിൽ തീർത്ത അമ്പും വില്ലിൻ്റെയും മാതൃക മോദിക്ക് സമ്മാനിച്ചു.
