
ന്യൂഡല്‍ഹി: ഇക്വറ്റോറിയല്‍ ഗിനിയയില്‍ നിന്ന് നൈജീരിയയില്‍ എത്തിച്ച ഇന്ത്യക്കാർ അടക്കമുള്ള നാവികര്‍ തുറമുഖത്ത് തുടരുന്നു. ഹീറോയിക് ഇഡുന്‍ കപ്പലില്‍ നൈജീരിയന്‍ സൈനികരുടെ കാവലിലാണ് ജീവനക്കാര്‍. അതേസമയം, നൈജീരിയയുടെ അടുത്ത നീക്കം എന്താണെന്ന് അറിയില്ലെന്ന് മലയാളികളായ നാവികര്‍ പറഞ്ഞു.
നൈജീരിയന്‍ സേന തടവിലാക്കിയിരിക്കുന്ന ഇന്ത്യന്‍ നാവികരുടെ മോചനത്തിനായുള്ള നയതന്ത്രതല ചര്‍ച്ച തുടരുകയാണ്. കഴിഞ്ഞദിവസം വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി നൈജീരിയന്‍ ഹൈക്കമ്മീഷണറുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാൽ ഫലപ്രദമായ നടപടികൾ ഉണ്ടാകുന്നില്ല എന്നാണ് ആക്ഷേപം.
കപ്പൽ ജീവനക്കാരെ രക്ഷപ്പെടുത്താൻ അടിയന്തിര നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞിരുന്നെങ്കിലും യാതൊന്നും ഉണ്ടായിട്ടില്ല. മലയാളികളായ വിജിത്ത്, മില്‍ട്ടന്‍ എന്നിവരടക്കമുള്ള ഒമ്പത് ഇന്ത്യക്കാരാണ് പതിനഞ്ചംഗ സംഘത്തിലുള്ളത്.

മൂന്ന് മലയാളികള്‍ ഉള്‍പ്പടെ 26 ജീവനക്കാരാണ് ഗിനിയയില്‍ നാവികസേനയുടെ പിടിയിലായ കപ്പലില്‍ ഉണ്ടായിരുന്നത്. നൈജീരിയയുടെ സമുദ്രാതിര്‍ത്തിയില്‍ നിന്ന് ക്രൂഡ് ഓയില്‍ മോഷ്ടിച്ചുവെന്നാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. ഇതിന് പിന്നാലെ ഗിനി പട്ടാളം ആവശ്യപ്പെട്ട പ്രകാരം 20 ലക്ഷം ഡോളര്‍ പിഴയായി കപ്പല്‍ കമ്പനി കൈമാറിയിരുന്നു. എന്നാല്‍ കപ്പല്‍ ജീവനക്കാര്‍ പ്രത്യേക നിയമനടപടി നേരിടണമെന്നാണ് ഗിനി പട്ടാളത്തിൻ്റെ ആവശ്യം. അങ്ങനെ വന്നാല്‍ ജീവനക്കാര്‍ മാസങ്ങളോളം നൈജീരിയന്‍ ജയിലില്‍ കഴിയേണ്ടി വരും.
