
ഇന്ത്യൻ ശതകോടീശ്വരനും ഖനന വ്യവസായിയുമായ ഹര്‍പാല്‍ രാന്ധവയും മകൻ അമേര്‍ കബീര്‍ സിങ് രാന്ധവയും ഉള്‍പ്പെടെ ആറ് പേര്‍ സിംബാബ്‌വെയില്‍ വിമാന അപകടത്തില്‍ മരിച്ചതായി റിപ്പോര്‍ട്ട്. മുറോവ വജ്ര ഖനിക്ക് സമീപമാണ് അവര്‍ സഞ്ചരിച്ച ഒറ്റ എഞ്ചിൻ സ്വകാര്യ വിമാനം തകര്‍ന്നുവീണതെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
രാന്ധവയും മകൻ അമേറും സഞ്ചരിച്ചിരുന്ന വിമാനം സാങ്കേതിക തകരാര്‍ മൂലമാണ് തകര്‍ന്നതെന്നും താഴെ പതിക്കുന്നതിന് മുമ്പായി തന്നെ വിമാനം പൊട്ടിത്തെറിച്ചത് ആയിരിക്കാമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മഷാവയിലെ സ്വമഹാൻഡെ എന്ന പ്രദേശത്താണ് വിമാനം തകര്‍ന്നു വീണത്. സംഭവ സ്ഥലത്ത് വെച്ച് എല്ലാവരും മരിച്ചിരുന്നു.

റിയോസിം എന്ന ഖനന കമ്പനിയുടെ ഉടമയാണ് ബില്യണയറായ ഹര്‍പാല്‍ രാന്ധവ. സ്വര്‍ണ്ണവും കല്‍ക്കരിയും ഉത്പാദിപ്പിക്കുന്ന റിയോസിമ്മിന് നിക്കല്‍, കോപ്പര്‍ എന്നിവയുടെ റിഫൈനിങ്ങുമുണ്ട്. റിയോസിമിൻ്റെ ഉടമസ്ഥതയിലുള്ള സെസ്‌ന 206 (Cessna 206) വിമാനത്തിലാണ് ഖനന വ്യവസായിയും മകനും യാത്ര ചെയ്‌തിരുന്നത്. വെള്ളിയാഴ്‌ച ഹരാരെയില്‍ നിന്ന് റിയോസിമിൻ്റെ ഭാഗിക ഉടമസ്ഥതയിലുള്ള മുറോവ വജ്ര ഖനിയിലേക്ക് പോകുന്നതിനിടെയാണ് അപകടം നടന്നത്.
മരിച്ചവരുടെ പേരുകള്‍ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല, എന്നാല്‍ രണ്‍ധാവയുടെ സുഹൃത്തും മാധ്യമ പ്രവര്‍ത്തകനുമായ ഹോപ്‌വെല്‍ ചിനോനോ അദ്ദേഹത്തിൻ്റെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. രാന്ധവയുടെയും മകൻ്റെയും അനുസ്‌മരണ ചടങ്ങ് അറിയിച്ചു കൊണ്ട് ചിനോനോ ഒരു ട്വീറ്റും പങ്കുവെച്ചിട്ടുണ്ട്.
