
ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഐതിഹാസിക ജയം നേടി ഇന്ത്യ. 328 റൺസ് പിന്തുടർന്നാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്. വിരാട് കോഹ്ലി മടങ്ങിയ ശേഷം റഹാനെയാണ് ടീമിനെ നയിച്ചത്. കന്നി ടെസ്റ്റ് സെഞ്ചുറി വെറും ഒൻപത് റൺസ് അകലെ നഷ്ടമായെങ്കിലും 146 പന്തിൽ എട്ടു ഫോറും രണ്ടു സിക്സും സഹിതം 91 റൺസെടുത്ത ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്കോറർ.

കരിയറിലെ ഏറ്റവും വേഗം കുറഞ്ഞ അർധസെഞ്ചുറിയെന്ന നേട്ടം ഈ പരമ്പരയിൽ ഒരിക്കൽക്കൂടി തിരുത്തിയ പൂജാര, 211 പന്തിൽ ഏഴു ഫോറുകൾ സഹിതം 56 റൺസെടുത്തു.
ഇടയ്ക്ക് പൂജാരയുടെ പ്രതിരോധവും ഓസീസ് ബോളർമാർ തകർത്തെങ്കിലും, ഓസീസ് മണ്ണിലെ അസാമാന്യ ഫോം അവസാന ടെസ്റ്റിലും തുടർന്ന ഋഷഭ് പന്ത് ഇന്ത്യയെ വിജയത്തിലെത്തിച്ചു. 134 പന്തുകൾ നേരിട്ട പന്ത്, ഏഴു ഫോറും ഒരു സിക്സും സഹിതം 88 റൺസുമായി പുറത്താകാതെ നിന്നു.
പൂജാര പുറത്തായശേഷമെത്തി 29 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 22 റൺസെടുത്ത വാഷിങ്ടൻ സുന്ദറിന്‍റെ പോരാട്ടവീര്യവും വിജയത്തിൽ നിർണായകമായി. രോഹിത് ശർമ (21 പന്തിൽ ഏഴ്), അജിൻക്യ രഹാനെ (22 പന്തിൽ 24), ശാർദൂൽ താക്കൂർ (രണ്ട്) എന്നിവരാണ് ഇന്ത്യൻ നിരയിൽ പുറത്തായ മറ്റുള്ളവർ. ഓസീസിനായി പാറ്റ് കമ്മിൻസ് നാലും നേഥൻ ലയൺ രണ്ടും ജോഷ് ഹെയ്‍സൽവുഡ് ഒരു വിക്കറ്റും വീഴ്ത്തി.
