
ദക്ഷിണാഫ്രിക്കയില്‍ നടന്ന ആദ്യ അണ്ടര്‍-19 ടി-20 വനിതാ ലോകകപ്പില്‍ ചരിത്രം രചിച്ച് ഇന്ത്യ. ഓള്‍റൗണ്ട് പ്രകടനത്തിലൂടെ ഇംഗ്ലണ്ടിനെ ഏഴു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ പെണ്‍കുട്ടികള്‍ അഭിമാനമായത്. തോല്‍വിയറിയാതെ ഫെനല്‍ വരെ മുന്നേറിയ ഇംഗ്‌ളണ്ടിന് ഒടുവില്‍ ഷെഫാലി വര്‍മ നയിച്ച ഇന്ത്യയുടെ മുന്നില്‍ അടിപതറി.
ടോസ് നേടിയ ഇന്ത്യ ഇംഗ്ലണ്ടിനെ ബാറ്റിംഗിനയച്ചു. ടൈറ്റസ് സാധുവും അര്‍ച്ചന ദേവിയും ചേര്‍ന്ന് 6.2 ഓവറില്‍ ഇംഗ്ലണ്ടിൻ്റെ ആദ്യ നാല് ബാറ്റര്‍മാരെയും തിരിച്ചയച്ചു. ഓപ്പണര്‍ ലിബര്‍ട്ടി ഹീപ്പ് സാധു എറിഞ്ഞ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ റിട്ടേണ്‍ ക്യാച്ച് നല്‍കി മടങ്ങി. 22 ന് 4 എന്ന നിലയില്‍ തകര്‍ച്ചയില്‍ നിന്ന് റയാന മക്‌ഡൊണാള്‍ഡ് (19) ഇന്നിംഗ്‌സിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പര്‍ശവി ചോപ്രയുടെ നേതൃത്വത്തിലുള്ള സ്പിന്‍ നിര ഇംഗ്ലണ്ടിനെ കറക്കി വീഴ്ത്തി. 17.1 ഓവറില്‍ 68 റണ്‍സിന് ഓളൗട്ട്. സാധുവും അര്‍ച്ചനയും പര്‍ശവിയും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

മറുപടി ബാറ്റിംഗില്‍ സിക്‌സും ഫോറുമടിച്ച് ആത്മവിശ്വാസത്തോടെ തുടങ്ങിയ ക്യാപ്റ്റന്‍ ഷെഫാലിയെ ഹന്ന മൂന്നാം ഓവറിലെ ആദ്യ പന്തില്‍ ഹന്ന ബേക്കര്‍ മടക്കി. 11 പന്തില്‍ 15 റണ്‍സാണ് ക്യാപ്റ്റന്‍ എടുത്തത്. ടൂര്‍ണമെന്റിലെ ടോപ് സ്‌കോററായ ശ്വേത ഷെറാവത്തിനെ (5) നാലാം ഓവറിലെ നാലാം പന്തില്‍ ഗ്രേസ് സ്‌ക്രൈവന്‍സ് മടക്കി.
24 റണ്‍സ് വീതം നേടി സൗമ്യ തിവാരിയും ഗോംഗാഡി ബസുവും ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. സ്‌കോര്‍ 66 ല്‍ നില്‍ക്കെ ബസു പുറത്തായി. ഹിഷിത ബസുവിനെ സാക്ഷിയാക്കി കിരീടത്തിലേക്കുള്ള വിജയറണ്‍ 14 ാം ഓവറിലെ അവസാന പന്തില്‍ സൗമ്യ നേടി.
