
ദുബായില്‍ നടക്കുന്ന 2024ലെ ലോക സര്‍ക്കാര്‍ ഉച്ചകോടിയില്‍ ഇന്ത്യയും ഖത്തറും തുര്‍ക്കിയും വിശിഷ്ടാതിഥി രാജ്യങ്ങളാകും. ഫെബ്രുവരി 12 മുതല്‍ 14 വരെ ദുബായില്‍ വെച്ചാണ് ഉച്ചകോടി നടക്കുന്നത്. ‘ഭാവിയിലെ സര്‍ക്കാരുകളെ രൂപപ്പെടുത്തുക’ എന്നതാണ് ഇത്തവണത്തെ ഉച്ചകോടിയുടെ പ്രമേയം.
25ല്‍ പരം രാജ്യതലവന്മാര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്‌മാന്‍ ബിന്‍ ജാസിം അല്‍ താനി, തുര്‍ക്കി പ്രസിഡണ്ട് റസബ് ത്വയ്യിബ് എര്‍ദോഗന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള മൂന്ന് അതിഥി രാജ്യങ്ങളില്‍ നിന്ന് ഉന്നതതല പ്രതിനിധി സംഘവും ഉച്ചകോടിയില്‍ പങ്കെടുക്കും.

അതിഥി രാജ്യങ്ങള്‍ തങ്ങളുടെ സര്‍ക്കാര്‍ പദ്ധതികളും മികച്ച വികസന പ്രവര്‍ത്തനങ്ങളും ഉച്ചകോടിയില്‍ അവതരിപ്പിക്കും. നേതാക്കന്മാര്‍, വിദഗ്‌ധർ, 85 അന്താരാഷ്ട്ര, പ്രാദേശിക സംഘടനകളുടെ പ്രതിനിധികള്‍, 120 സര്‍ക്കാര്‍ പ്രതിനിധികൾ, 4000ഓളം ഡെലഗേറ്റുകൾ എന്നിവർ ഉച്ചകോടിയില്‍ പങ്കെടുക്കും.
ഇന്ത്യ, ഖത്തര്‍, തുര്‍ക്കി എന്നീ രാജ്യങ്ങളെ ഈ വര്‍ഷത്തെ വിശിഷ്ടാതിഥികളായി തെരഞ്ഞെടുക്കുമ്പോള്‍ യു.എ.ഇയുമായുള്ള രാജ്യങ്ങളുടെ ആഴത്തിലുള്ള ബന്ധത്തെയും തന്ത്രപരമായ പങ്കാളിത്തത്തെയുമാണ് പ്രതിഫലിപ്പിക്കുന്നുതെന്ന് കാബിനറ്റ് കാര്യമന്ത്രിയും ഡ.ബ്ല്യു.ജി.എസ് ഓര്‍ഗനൈസേഷന്‍ ചെയര്‍മാനുമായ മുഹമ്മദ് അല്‍ ഗെര്‍ഗാവി പറഞ്ഞു.
ഈ വര്‍ഷത്തെ ലോക സര്‍ക്കാര്‍ ഉച്ചക്കോടിയില്‍ പ്രധാനമായും ആറ് പ്രമേയങ്ങളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇത് കൂടാതെ പ്രധാന മേഖലകളില്‍ ഭാവിയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളും സുപ്രധാന പരിവര്‍ത്തനങ്ങളും ചർച്ചയാകും.
പ്രസിഡണ്ടുമാര്‍, മന്ത്രിമാര്‍ എന്നിവര്‍ ഉള്‍പ്പടെ 200ലധികം പ്രമുഖര്‍ ഉച്ചകോടിയിൽ സംസാരിക്കും. ഇതിന് പുറമെ 23 മന്ത്രിതല യോഗങ്ങളും എക്‌സിക്യൂട്ടീവ് യോഗങ്ങളും സമ്മേളനത്തിൻ്റെ ഭാഗമായി നടക്കും.
