
ഗിനിയില്‍ മലയാളികള്‍ ഉള്‍പ്പെടെ കപ്പലില്‍ കുടുങ്ങിയ സംഭവത്തില്‍ നൈജീരിയന്‍ നാവികസേന കപ്പലിന് അടുത്തേക്ക് എത്തുന്നു എന്ന് സൂചന. കപ്പല്‍ ബലമായി പിടിച്ചെടുക്കുമെന്ന് നാവിക സേനയുടെ മുന്നറിയിപ്പ്. ഫോണുകള്‍ നൈജീരിയ പിടിച്ചെടുത്തേക്കും എന്നും മലയാളികള്‍ സൂചന നല്‍കുന്നു.
ഗിനിയയില്‍ നാവിക സേനയുടെ പിടിയിലായ മലയാളികള്‍ ഉള്‍പ്പെടെയുള്ള 26 അംഗസംഘത്തെ സുരക്ഷിതമായി നാട്ടിലെത്തിക്കുമെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ അറിയിച്ചു. നോര്‍വേ ആസ്ഥാനമായ ഹീറോയിക് ഐഡം എന്ന കപ്പല്‍ ഓഗസ്റ്റ് എട്ടിനാണ് ഗിനിയയില്‍ വച്ച് നൈജീരിയയുടെ നിര്‍ദേശപ്രകാരം കസ്റ്റഡിയിലെടുത്തത്. കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യചെയ്ത വിസ്മയയുടെ സഹോദരന്‍ വിജിത്തും തടവിലായവരുടെ കൂട്ടത്തിലുണ്ട്.

നൈജീരിയക്ക് മകനേയും സംഘത്തെയും ഗനി നാവികസേന കൈമാറുമെന്ന ആശങ്കയിലാണ് വിസ്മയയുടെ കുടുംബം. ഓഗസ്റ്റ് ഏഴിന് ദക്ഷിണാഫ്രിക്കയില്‍ നിന്ന് നൈജീരിയയിലേക്ക് ക്രൂഡ് ഓയില്‍ കൊണ്ടുവരാനാണ് ഹെറോയിക് ഐഡന്‍ എന്ന കപ്പലില്‍ 26 പേര്‍ എത്തിയത്. നോര്‍വേ ആസ്ഥാനമായ ഒ.എസ്.എം. മാരിടൈം എന്ന കമ്പനിയുടേതാണ് കപ്പല്‍. ആകെ 26 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്.
ഇവരില്‍ 16 പേര്‍ ഇന്ത്യക്കാരും ഒരാള്‍ പോളണ്ടുകാരനും ഒരാള്‍ ഫിലിപ്പൈന്‍ സ്വദേശിയും എട്ടുപേര്‍ ശ്രീലങ്കക്കാരുമാണ്. കപ്പലിൻ്റെ ക്യാപ്റ്റന്‍ ഇന്ത്യക്കാരനായ ധനുഷ് മേത്തയാണ്. മലയാളിയായ സനു ജോസാണ് ചീഫ് ഓഫീസര്‍. നാവിഗേറ്റിങ് ഓഫീസറാണ് വിസ്മയയുടെ സഹോദരന്‍ നിലമേല്‍ കൈതോട് സ്വദേശി വിജിത്ത്.
കൊച്ചി സ്വദേശിയായ മില്‍ട്ടനും കപ്പലിലുണ്ട്. നൈജീരിയയിലേക്ക് തങ്ങളെ എത്തിക്കുന്നതില്‍ കടുത്ത ഭയമുണ്ടെന്ന് വിജിത്ത് അറിയിച്ചു. നാട്ടിലേക്ക് വിളിക്കാനോ വിവരങ്ങള്‍ അറിയിക്കാനോ കഴിയാതാകുമെന്ന ആശങ്കയും വിജിത്ത് കഴിഞ്ഞ ദിവസം വീഡിയോയിലൂടെ പങ്കുവച്ചിരുന്നു.
