
ഇടുക്കി: കൊച്ചി- ധനുഷ്കോടി ദേശീയപാതയില്‍ നവീകരിച്ച മൂന്നാര്‍- ബോഡിമെട്ട് റോഡിൻ്റെ ഉദ്ഘാടനം ജനുവരി അഞ്ചിന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പു മന്ത്രി നിതിൻ ഗഡ്‌കരി നിര്‍വഹിക്കും.
മൂന്നുതവണ മാറ്റിവച്ച ഉദ്ഘാടനമാണ് ജനുവരി അഞ്ചിന് നടത്താൻ ഒടുവില്‍ തീരുമാനിച്ചത്. ചെറുതോണി പാലത്തിൻ്റെ ഉദ്ഘാടനവും മൂന്നാറിലെ ചടങ്ങില്‍ കേന്ദ്രമന്ത്രി നിര്‍വഹിക്കും. ജനുവരി അഞ്ചിന് വൈകിട്ട് നാലിന് പഴയ മൂന്നാര്‍ കെ.ഡി.എച്ച്.പി കായിക മൈതാനത്താണ് ഉദ്ഘാടന വേദി.

381.76 കോടി രൂപ ചെലവിലാണ് 42 കിലോമീറ്റര്‍ റോഡിൻ്റെ വീതികൂട്ടല്‍ ഉള്‍പ്പെടെയുള്ള നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയത്. നാലുമീറ്റര്‍ മാത്രം വീതി ഉണ്ടായിരുന്ന ഇടുങ്ങിയ റോഡ് 15 മീറ്റര്‍ വീതിയിലാണ് പുനര്‍നിര്‍മിച്ചിരിക്കുന്നത്. സൂചനാ ബോര്‍ഡുകള്‍, സീബ്രാവരകള്‍ തുടങ്ങി റോഡിൻ്റെ അവസാനഘട്ട പണികളും പൂര്‍ത്തിയായി കഴിഞ്ഞു.
ജനുവരി അഞ്ചിന് രാവിലെ കാസര്‍കോട് നടക്കുന്ന ചടങ്ങിന് ശേഷം കേന്ദ്രമന്ത്രി കൊച്ചിയിലെത്തും. അവിടെ നിന്ന് ഹെലികോപ്റ്ററില്‍ പഴയ മൂന്നാറിലെ ഹൈ ഓള്‍ട്ടിറ്റ്യൂഡ് സ്റ്റേഡിയത്തിലെ ഹെലിപാഡില്‍ ഇറങ്ങിയ ശേഷം റോഡ് മാര്‍ഗം ഉദ്ഘാടന വേദിയിലെത്തും. ഊരാളുങ്കല്‍ സൊസൈറ്റിക്കാണ് പഴയ മൂന്നാറിലെ ഉദ്ഘാടന വേദിയുടെയും മറ്റും നിര്‍മാണ ചുമതല.
