
തനിക്ക് സൗകര്യമുള്ള മണ്ഡലം ലഭിച്ചാൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് ആലോചിക്കുമെന്ന് മുൻ ഹൈക്കോടതി ജസ്റ്റിസ് കെമാൽ പാഷ. യു.ഡി.എഫിന് വേണമെങ്കിൽ മത്സരിപ്പിച്ചാൽ മതിയെന്നും കെമാൽ പാഷ പറഞ്ഞു. സെക്രട്ടറിയേറ്റിന് മുന്നിൽ സി.പി.ഒ ഉദ്യോഗാർത്ഥികളുടെ മഹാസംഗമ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു.ഡി.എഫ് മത്സരിക്കാൻ ആവശ്യപ്പെട്ടത് പുനലൂർ മണ്ഡലത്തിലാണ്. എറണാകുളത്ത് താമസിച്ചുകൊണ്ട് പുനലൂരിൽ പ്രവർത്തനം നടത്താനാവില്ല. അതുകൊണ്ട് എറണാകുളത്ത് ഏതെങ്കിലും സീറ്റാണ് ആവശ്യപ്പെട്ടതെന്നും കെമാൽ പാഷ പറഞ്ഞു. തന്നെ സമീപിച്ച കോൺഗ്രസ് നേതാവിന്‍റെ പേര് വെളിപ്പെടുത്താൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കെമാൽ പാഷ പുനലൂരിൽ നിന്നും ജനവിധി തേടുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ അവിടെ മത്സരിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് അറിയിച്ചിരുന്നുവെന്നും സ്വതന്ത്രനായി എന്തായാലും മത്സരിക്കില്ലെന്നും കെമാൽ പാഷ പറഞ്ഞു.
