
മലപ്പുറം: സമസ്‌തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്താന്‍ വരുന്നവരുടെ കൈവെട്ടാന്‍ എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകര്‍ ഉണ്ടാകുമെന്ന വിവാദ പ്രസംഗവുമായി എസ്.കെ.എസ്.എസ്.എഫ് നേതാവ് സത്താര്‍ പന്തല്ലൂർ. മലപ്പുറത്ത് മുഖദ്ദസ് സന്ദേശയാത്ര സമാപന റാലിയിലാണ് വിവാദ പ്രസംഗം. സമസ്‌ത മുശാവറ ഒരു തീരുമാനം എടുത്താല്‍ അത് അംഗീകരിക്കണം. അംഗീകരിക്കാത്തവരെ സമസ്‌തയ്ക്കും എസ്.കെ.എസ്.എസ്.എഫിനും ആവശ്യമില്ലെന്നും സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു.

ഞങ്ങള്‍ക്ക് ഒരേ ഒരു കടപ്പാടേയുള്ളൂ. അത് സമസ്‌ത കേരള ജം ഇയ്യത്ത് ഉല്‍ ഉലമയോട് മാത്രമാണ്. ആ സമസ്‌തയുടെ മഹാരഥന്മാരായ പണ്ഡിതന്മാരെ, അതിൻ്റെ ഉസ്‌താദുമാരെ, അതിൻ്റെ സാദാത്തുക്കളെ വെറുപ്പിക്കാനും പ്രയാസപ്പെടുത്താനും പ്രഹരമേല്‍പ്പിക്കാനും ആരു വന്നാലും ആ കൈ വെട്ടാന്‍ എസ്.കെ.എസ്.എസ്.എഫിൻ്റെ പ്രവര്‍ത്തകര്‍ മുന്നോട്ടുണ്ടാകും.
ഇതിനെ അപമര്യാദയായിട്ട് ആരും കാണേണ്ടതില്ല. ഇത് സമസ്‌ത കേരള ജം ഇയ്യത്തുല്‍ ഉലമക്ക് ജനിച്ച, അതിന് വേണ്ടി ജീവിക്കുന്ന, അതിന് വേണ്ടി മരിക്കാന്‍ സന്നദ്ധരായിട്ടുള്ള ഒരു പ്രസ്ഥാനത്തിൻ്റെ പ്രവര്‍ത്തകരുടെ മുന്നറിയിപ്പായി എല്ലാവരും തിരിച്ചറിയണമെന്നും സത്താര്‍ പന്തല്ലൂര്‍ പ്രസംഗത്തില്‍ പറഞ്ഞു. ജാമിയ നൂരിയ്യയിലെ പരിപാടിയിൽ നിന്ന് വിലക്കിയ യുവ നേതാക്കളിൽ ഒരാളാണ് സത്താർ പന്തല്ലൂർ.
