
പെട്രോൾ വില ഇരുനൂറിൽ എത്തുമ്പോൾ ഇരുചക്ര വാഹനങ്ങളിൽ മൂന്നുപേരെ അനുവദിക്കാമെന്ന് അസം ബി.ജെ.പി അധ്യക്ഷൻ ബബീഷ് കലിത. പെട്രോൾ വില ഇരുനൂറിൽ എത്തുമ്പോൾ ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കാൻ മൂന്ന് പേർക്ക് സംസ്ഥാന സർക്കാർ അനുവാദം നൽകുമെന്നായിരുന്നു അധ്യക്ഷൻ്റെ വിവാദ പ്രസ്താവന.

തമുൽപുരിൽ നടത്തിയ പ്രസംഗത്തിലായിരുന്നു പരാമർശം. ഇതിനായി നിർമാതാക്കൾ മൂന്ന് സീറ്റുള്ള വാഹനം നിർമ്മിക്കണമെന്നും കലിത പ്രസംഗത്തിൽ ആവശ്യപ്പെട്ടു. കലിതയുടെ വിവാദ പ്രസംഗം പ്രതിപക്ഷം ഏറ്റെടുത്തിരിക്കുകയാണ്. ഇതാണോ മോദിയുടെ അച്ഛാ ദിൻ എന്ന് ചോദിച്ച കോൺഗ്രസ് ഇന്ധന വിലക്കയറ്റം പിടിച്ചുനിറുത്താൻ ബി.ജെ.പി ഒന്നും ചെയ്യുന്നില്ലെന്നും ആക്ഷേപിച്ചു.
അസം മന്ത്രിസഭയിൽ അംഗമായിരുന്ന കലിത കഴിഞ്ഞ ജൂണിലാണ് സംസ്ഥാന അധ്യക്ഷനാവുന്നത്. പെട്രോൾ വില കുതിച്ചുയരുന്നതിൻ്റെ പശ്ചാത്തലത്തിൽ ആഢംബര കാർ ഉപേക്ഷിച്ച് ഇരുചക്ര വാഹനങ്ങളിൽ യാത്രചെയ്യാൻ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
