
കാസര്‍കോട്: മഞ്ചേശ്വരം ഹൊസങ്കടി ശ്രീ അയ്യപ്പ ക്ഷേത്രത്തില്‍ മോഷണം പോയ പഞ്ചലോഹ വിഗ്രഹം മണിക്കൂറുകള്‍ക്കകം കണ്ടെത്തി. ക്ഷേത്രത്തിന് സമീപമുള്ള കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു വിഗ്രഹം. നാട്ടുകാരും പൊലീസും നടത്തിയ തെരച്ചിലിലാണ് വിഗ്രഹം കണ്ടെത്തിയതെന്ന് മഞ്ചേശ്വരം അഡിഷണൽ എസ്.ഐ അൻസാർ.പി ചാനൽ ആർ.ബിയോട് പറഞ്ഞു.

ശനിയാഴ്‌ച പുലര്‍ച്ചെ ക്ഷേത്രത്തില്‍ എത്തിയപ്പോഴാണ് വിഗ്രഹം മോഷണം പോയ വിവരം അറിയുന്നത്. അഞ്ച് കിലോഗ്രാം തൂക്കം വരുന്ന പഞ്ചലോഹ വിഗ്രഹമാണ് മോഷണം പോയത്.
രാത്രി 12നും പുലര്‍ച്ചെ അഞ്ചരക്കും ഇടയിലാണ് കവര്‍ച്ച നടന്നത്. രണ്ട് ഭണ്ഡാരങ്ങളും കുത്തി തുറന്നിട്ടുണ്ട്. പ്രധാന വാതിലിൻ്റെ പൂട്ട് പൊളിച്ച് അകത്തു കടന്ന ശേഷം ശ്രീകോവിലിൻ്റെ വാതില്‍ കൂടി കുത്തി തുറന്നാണ് മോഷണം നടന്നത്.

ജന്മാഷ്ടമി ദിവസത്തെ കാണിക്ക വരവും ഭണ്ഡാരത്തിലുണ്ടായിരുന്നു. ഒരാള്‍ മാത്രമാണോ കൂടുതല്‍പേര്‍ ചേര്‍ന്നാണോ മോഷണം നടത്തിയത് എന്നതടക്കമുള്ള കാര്യത്തില്‍ പൊലീസിന് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. കാസർകോട് പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
