
വാർത്തകൾക്ക്: https://chat.whatsapp.com/G0DqczUisfs4oeFdWdiLSX
തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്കിൽ എൻഫോഴ്‌സ്മെണ്ട് ഡയറക്ട്രേറ്റിൻ്റെ പരിശോധന. ബാങ്കിലും ബാങ്കിലെ രണ്ട് സെക്രട്ടറിമാരുടെ വീടുകളിലുമാണ് രാവിലെ 6 മുതൽ പത്തംഗ സംഘം പരിശോധന നടത്തുന്നത്. ബാങ്കിൽ കോടികളുടെ നിക്ഷേപ ക്രമക്കേട് നടന്നതായി പരാതി ഉയർന്നിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഇ.ഡിയുടെ നടപടി. 101 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് ആരോപണമാണ് ബാങ്കിനു നേരെ ഉയർന്നത്.
സി.പി.ഐ നേതാവ് ഭാസുരാംഗൻ പ്രസിഡന്റായിരുന്ന ഭരണ സമിതിക്കെതിരെയാണ് പരാതി. കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി ഭാസുരാംഗനായിരുന്നു ബാങ്ക് പ്രസിഡണ്ട്. ഈയിടെയാണ് ഭരണ സമിതി രാജിവെച്ചത്. നിലവില്‍ ബാങ്കിൽ അഡ്മിനിസട്രേറ്റീവ് ഭരണമാണ്.

പരാതിയെ തുടർന്നാണ് എൻഫോഴ്‌സ്മെണ്ട് ഡയറക്ടറേറ്റ് സംഘം എത്തിയത്. അക്കൗണ്ട് വിവരങ്ങളും നിക്ഷേപകരുടെ വിശദാംശങ്ങളും ഇ.ഡി പരിശോധിക്കും. ഇ.ഡിയുടെ പത്തംഗ സംഘമാണ് പരിശോധന നടത്തുന്നത്.
ഭാസുരാംഗൻ്റെ പൂജപ്പുരയിലെ മകൻ്റെ വീട്ടിലും കാട്ടാക്കട അഞ്ചുതെങ്ങിൻമൂട് മുൻ സെക്രട്ടറി ശാന്തകുമാരിയുടെ വീട്ടിലും പേരൂർക്കടയിൽ ഉള്ള മുൻ സെക്രട്ടറിയുടെ വീട്ടിലും പരിശോധ നടക്കുന്നുണ്ട്. പല ടീമുകളായി ആണ് പരിശോധന.
അതേസമയം, കരുവന്നൂർ സഹകരണ ബാങ്കിലെ കള്ളപ്പണ കേസിൽ അന്വേഷണം കൂടുതൽ സി.പി.എം നേതാക്കളിലേക്ക് വ്യാപിപ്പിച്ച് ഇ.ഡി. സി.പി.എം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം.എം വർഗീസിന് നോട്ടിസ് അയച്ചു. ഈ മാസം 25ന് ഹാജരാകാനാണ് നോട്ടീസ്.
ബാങ്കിലെ ബെനാമി ലോണുകൾ നേതൃത്വത്തിൻ്റെ അറിവോടെയാണെന്ന് ഇ.ഡിക്ക് മൊഴി ലഭിച്ചിരുന്നു. പാർലമെൻ്റെറി കമ്മിറ്റികൾ പ്രത്യേകം മിനിറ്റ്സ് സൂക്ഷിച്ചിരുന്നതായും മൊഴിയുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഇ.ഡി നോട്ടിസ് അയച്ചതെന്നാണ് വിവരം.
