
കാസർകോട്: പ്രമുഖ പണ്ഡിതനും ഉഡുപ്പി സംയുക്ത ജമാഅത്ത് ഖാസിയും കാസര്‍കോട് ദേളിയിലെ ജാമിയ സഅദിയ അറബിയ ശരീഅത്ത് കോളേജ് പ്രിസിപ്പാളുമായ ഇബ്രാഹിം മുസ്‌ലിയാര്‍ അന്തരിച്ചു. 73 വയസ്സായിരുന്നു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ബുധനാഴ്ച അസുഖം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് വീണ്ടും മംഗലുരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വ്യാഴാഴ്ച 11 മണിയോടെയായിരുന്നു അന്ത്യം. ദക്ഷിണ കന്നട ജില്ലയിലെ ബണ്ട്വാള്‍ നരിങ്കാന ഗ്രാമത്തില്‍ പൂഡല്‍ മുഹമ്മദ്-ഖദീജ ദമ്ബതികളുടെ മകനായി 1949 ലായിരുന്നു ജനനം.
താജുല്‍ ഉലമ ഉള്ളാള്‍ തങ്ങളുടെ പ്രിയ ശിഷ്യന്‍മാരില്‍ ഒരാളായിരുന്നു. 1971 ഇല്‍ ബിരുദധാരിയായ ശേഷം അഞ്ചു പതിറ്റാണ്ടോളം ദര്‍സ് നടത്തിയ ഇബ്രാഹീം മുസ്‌ല്യാര്‍ക്ക് ആയിരക്കണക്കിന് ശിഷ്യന്മാരുണ്ട്. മലയാളത്തിലും കന്നഡയിലും മികച്ച പ്രഭാഷകനായിരുന്നു. ഫിഖ്ഹിലും ഗോളശാസ്ത്രത്തിലും അഗാധമായ പാണ്ഡിത്യത്തിനുടമയായിരുന്ന ഇബ്രാഹീം മുസ്‌ല്യാര്‍ താജുല്‍ ഫുഖഹാഅ് എന്നായിരുന്നു ശിഷ്യന്മാർക്കിടയിൽ അറിയപ്പെട്ടിരുന്നത്. കാസർകോട്ടുകാർക്കിടയിൽ ബേക്കൽ ഉസ്താദ് എന്നും ബേക്കൽ ഖാസി എന്നും അറിയപ്പെട്ടു.

സമസ്ത കേരള ജംഇയത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം, ചിക്കമംഗ്ലൂര്‍, കാസര്‍കോട് ജില്ലയിലെ ബേക്കലിൽ നിരവധി മഹല്ലുകളുടെ ഖാസി എന്നീ നിലകളിൽ പ്രവർത്തിച്ചു. എ.പി അബൂബക്കർ മുസ്ലിയാരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അദ്ദേഹം കർണാടകയിലും കാസർകോട്ടും സംഘടനയെ കെട്ടിപ്പടുത്തുന്നതിൽ മുഖ്യ പങ്ക്‌വഹിച്ചു. ഭാര്യ: ആസിയ. മക്കള്‍: സ്വാലിഹ്, ജലീല്‍, നാസര്‍ സഅദി, അനീസ, നസീബ. മരുമക്കള്‍: ഹാജറ, റാഫിയത്, അഫ്രീന, മുഹമ്മദ്, അലി. ഖബറടക്കം മോണ്ടുഗോളി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

