
പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻമന്ത്രി ഇബ്രാഹിംകുഞ്ഞിനെ വീഴ്ത്തിയതാണെന്ന് മന്ത്രി ജി. സുധാകരൻ. കൊച്ചിയിലെ പ്രൊഫഷണൽ ക്രിമിനൽ മാഫിയയാണ് അതിന് പിന്നിലെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ വാക്കുകൾ: ”ഇബ്രാഹിംകുഞ്ഞിന് നാലഞ്ച് കോടിയൊക്കെ കിട്ടിയിട്ട് അത്യാവശ്യമൊന്നുമില്ലെന്ന് നമുക്കൊക്കെ അറിയാവുന്നതല്ലേ. അങ്ങേരെ വീഴ്ത്തിയതാണ്. ഇബ്രാഹിംകുഞ്ഞ് പണം വാങ്ങിയോ ഇല്ലയോ എന്നതൊക്കെ വേറെ കാര്യമാണ്. അതേക്കുറിച്ചൊന്നും ഞാനിപ്പോഴൊന്നും പറയുന്നില്ല.
പക്ഷേ, പാലാരിവട്ടം പാലം പോലെ, ധൃതി പിടിച്ച് എന്തെങ്കിലും ഞങ്ങളെക്കൊണ്ടും ചെയ്യിക്കണം. അങ്ങനെ കേസ് വരണം. ഇതൊക്കെ പ്ലാൻ ചെയ്യുന്ന ഒരു പ്രൊഫഷണൽ ക്രിമിനൽ സംഘമുണ്ടിവിടെ. ഞാനിത് നേരത്തേയും പറഞ്ഞതാണ്. ആവർത്തിക്കുന്നു”

വൈറ്റില മേൽപ്പാലം അനധികൃതമായി തുറന്ന സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. പാലാരിവട്ടം പാലം അഴിമതിക്ക് പിന്നിലുള്ള അതേ സംഘമാണ് ഈ സംഭവത്തിനും പിന്നിലെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ വാക്കുകൾ:
”കണ്ടുകൊണ്ട് നിൽക്കുന്നവർക്കും കുറ്റം പറയുന്നവർക്കും കയറി നിരങ്ങാനുള്ളതല്ല പാലങ്ങളും റോഡുകളും. നിർമ്മിക്കുന്നവർ തീരുമാനിക്കും എന്ന് തുറക്കണമെന്ന്. 100 ശതമാനം സാമൂഹ്യവിരുദ്ധരായ സംഘമാണ് സംഭവത്തിന് പിന്നിൽ. ഇതിന്‍റെ എല്ലാം പിന്നിലൊരു പ്രൊഫഷണൽ ക്രിമിനൽ മാഫിയ എറണാകുളത്ത് പ്രവർത്തിക്കുന്നുണ്ട്. സംഭവത്തിൽ ഗൂഢാലോചനയുണ്ട്. വിശദമായ അന്വേഷണം വേണമെന്ന് പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിന് പിന്നിൽ പ്രവർത്തിച്ച ഒറ്റയാളെ വെറുതെ വിടാൻ പാടില്ല.’
