
നവ്യ കേന്ദ്ര കഥാപാത്രമായ ഒരുത്തീ സിനിമയുടെ പത്രസമ്മേളനത്തില്‍ ബ്രഹ്‌മാണ്ഡ സിജി സിനിമകള്‍ക്കെതിരെ വിമര്‍ശനവുമായി നടന്‍ വിനായകന്‍. തെലുങ്ക് ചിത്രം ആര്‍.ആര്‍.ആറിനെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് സംവിധായകന്‍ വി.കെ പ്രകാശ് മറുപടി പറയുന്നതിനിടെയായിരുന്നു വിനായകൻ്റെ പ്രതികരണം. ഈ പറയുന്നതൊക്കെ വെറും വൃത്തികെട്ട സിനിമയാണ്. ചിരിക്കാന്‍ പറയുന്നതല്ല, സത്യം പറയാം. ഞാന്‍ സി.ജി.ഐ കാണുന്നത് വളരെ മുമ്പാണ്.
സിജിഐയെക്കുറിച്ച് സംസാരിക്കുമ്പോള്‍ അതിൻ്റെ ക്വാളിറ്റി മനസിലാക്കണം എന്നായിരുന്നു വിനായകന്‍ പറഞ്ഞത്. ആനയുടെ പുറത്തിരിക്കുന്നയാളെ കാണിക്കുമ്പോള്‍ എയറില്‍ ഇരിക്കുന്നതായി കാണിച്ചിട്ട് ഭയങ്കരം എന്ന് പറയുന്നത് വൃത്തികേടാണ്. സിജിഐയെക്കുറിച്ച് സംസാരിക്കുമ്പോള്‍ സിജിഐ എന്താണെന്ന് മനസിലാക്കിയിട്ട് പറയുക. അതേസമയം ഒരുത്തീയിലെ നായികയായ നവ്യയുമായി താന്‍ സെറ്റില്‍ സംസാരിക്കാറുണ്ടായിരുന്നില്ലെന്നും വിനായകന്‍ പറയുന്നുണ്ട്. പൊതുവെ താന്‍ അങ്ങനെയാണെന്നായിരുന്നു വിനായകന്‍ പറയുന്നത്.

ഞാനും നവ്യയും ഇപ്പോള്‍ അരമണിക്കൂര്‍ സംസാരിച്ചപ്പോഴാണ് കണക്ടായത്. നേരത്തെ ഞങ്ങള്‍ രണ്ട് സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അത് രണ്ടിലും ഗുഡ് മോണിംഗ്, ഗുഡ് നൈറ്റ് എന്ന് മാത്രമായിരുന്നു നവ്യയോട് ഞാന്‍ സംസാരിച്ചിട്ടുണ്ടായിരുന്നത്. ഇതിന്റപ്പുറത്ത് നവ്യയെന്നല്ല ഒരാളുടെ അടുത്തും ഞാന്‍ സംസാരിച്ചിട്ടില്ല. എനിക്കതിൻ്റെ ആവശ്യമില്ല. ഞാന്‍ ലൊക്കഷനില്‍ വരുന്നത് നവ്യയുടെ അടുത്ത് സംസാരിക്കാനല്ല, സിനിമയില്‍ അഭിനയിക്കാനാണ്. അത് ഞാന്‍ കൃത്യമായി തന്നെ ചെയ്യുന്നുണ്ടല്ലോ. വിനായകന്‍ പറഞ്ഞു.
