ഭാര്യയെ വിറക് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം; മകളെ കൊലപ്പെടുത്താന്‍ ശ്രമിച്ചതടക്കം വിവിധ വകുപ്പുകള്‍ പ്രകാരം 12 വര്‍ഷം തടവും പിഴയും

You are currently viewing ഭാര്യയെ വിറക് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം; മകളെ കൊലപ്പെടുത്താന്‍ ശ്രമിച്ചതടക്കം വിവിധ വകുപ്പുകള്‍ പ്രകാരം 12 വര്‍ഷം തടവും പിഴയും

കാസര്‍കോട്: അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഇരിയ കാഞ്ഞിരടുക്കത്ത് ഭാര്യയെ വിറക് കഷണം കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഭര്‍ത്താവിനെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. മകളെ കൊലപ്പെടുത്താന്‍ ശ്രമിച്ചതടക്കം വിവിധ വകുപ്പുകള്‍ പ്രകാരം 12 വര്‍ഷം തടവിനും ശിക്ഷിച്ചു.

കാഞ്ഞിരടുക്കം മേലത്ത് വീട്ടില്‍ പരേതനായ കുഞ്ഞമ്പു നായരുടെയും പേറച്ചി അമ്മയുടെയും മകള്‍ കല്യാണിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഭര്‍ത്താവ് കോട്ടയം സ്വദേശി ഗോപാലകൃഷ്ണനാണ് കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് (ഒന്ന്) കോടതി ജഡ്‌ജി എ.മനോജ് ശിക്ഷ വിധിച്ചത്. ബുധനാഴ്‌ച രാവിലെ ഗോപാലകൃഷ്ണന്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഉച്ചക്ക് 2.45 മണിയോടെയാണ് പ്രതിക്കുള്ള ശിക്ഷ പ്രഖ്യാപിച്ചത്.

കല്യാണിയെ കൊലപ്പെടുത്തിയ കേസില്‍ ഗോപാലകൃഷ്ണന് ജീവപര്യന്തം തടവിന് പുറമെ ഒരു ലക്ഷം രൂപ പിഴയടക്കാനും കോടതി വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷം അധികതടവ് അനുഭവിക്കണം. മകള്‍ ശരണ്യയെ(29) കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അഞ്ചുവര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.

പിഴയടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷം അധികതടവ് അനുഭവിക്കണം. ഗുരുതരമായി പരിക്കേല്‍പ്പിച്ചതിന് അഞ്ചുവര്‍ഷം തടവും ഒരു ലക്ഷം രൂപയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷം അധികതടവ് അനുഭവിക്കണം. 324 വകുപ്പ് പ്രകാരം രണ്ടുവര്‍ഷം തടവ് അനുഭവിക്കണം. ഒരു ലക്ഷം രൂപയാണ് പിഴശിക്ഷ. പിഴയടച്ചില്ലെങ്കില്‍ ആറുമാസം അധികതടവ് അനുഭവിക്കണം.

2019 ഡിസംബര്‍ ഒമ്പതിനാണ് കേസിനാസ്‌പദമായ സംഭവം. വൈകുന്നേരത്തോടെ കല്യാണി കുടുംബശ്രീ അയല്‍ക്കൂട്ടത്തില്‍ പങ്കെടുത്ത് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഗോപാലകൃഷ്ണന്‍ വഴക്ക് കൂടുകയായിരുന്നു. ഇതിനിടെ പ്രകോപിതനായ ഗോപാലകൃഷ്ണന്‍ വിറക് കഷണം കൊണ്ട് തലക്കടിച്ചു. തടയാന്‍ ശ്രമിച്ച മകള്‍ ശരണ്യക്കും തലക്കടിയേറ്റു. വീട്ടില്‍ നിന്നും ഇറങ്ങിയോടുന്നതിനിടെ കല്യാണിക്ക് വിറക് കഷണം കൊണ്ട് വീണ്ടും അടിയേറ്റു. വീട്ടില്‍ നിന്ന് 15 മീറ്റര്‍ മാറി മുന്‍ഭാഗം പാറപ്പുറത്താണ് കല്യാണിയെയും ശരണ്യയെയും രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്.

തലയ്ക്ക് ആഴത്തിലുള്ള മുറിവേറ്റിരുന്ന കല്യാണി അവിടെ വെച്ച് തന്നെ മരണപ്പെട്ടിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശരണ്യയെ ഉടന്‍ തന്നെ മാവുങ്കാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മംഗളൂരു ആശുപത്രിയിലേക്ക് മാറ്റുകയാണുണ്ടായത്. അപകടനില തരണം ചെയ്‌ത ശരണ്യ ഏറെ നാളത്തെ ചികില്‍സക്ക് ശേഷമാണ് വീട്ടില്‍ മടങ്ങിയെത്തിയത്. കല്യാണിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പിന്നീട് അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

അന്നത്തെ അമ്പലത്തറ എസ്.ഐ ആയിരുന്ന കെ.പ്രശാന്തിൻ്റെ നേതൃത്വത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് (ഒന്ന്) കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസ് വിചാരണക്കായി കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് (മൂന്ന്) കോടതിയിലേക്ക് മാറ്റുകയായിരുന്നു. 51 സാക്ഷികളില്‍ 28 പേരെ കോടതി വിസ്‌തരിച്ചു. 47 രേഖകളും 16 തൊണ്ടിമുതലുകളും തെളിവായി കോടതിയില്‍ ഹാജരാക്കിയിരുന്നു.

0Shares