
കൊച്ചി: സംസ്ഥാനത്ത് പ്രചാരത്തിലുള്ള കറി പൗഡറുകള്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കളില്‍ ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കള്‍ അടങ്ങിയിട്ടുള്ളതായി കണ്ടെത്തിയ സാഹചര്യത്തില്‍ പരിശോധനകള്‍ കാര്യക്ഷമം ആക്കുന്നതിനൊപ്പം കുറ്റക്കാര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍.
സുരക്ഷിതവും മായം കലരാത്തതുമായ ഭക്ഷണം കഴിക്കാനുള്ള ജനങ്ങളുടെ അവകാശം സംരക്ഷിക്കാന്‍ അധികൃതര്‍ക്ക് ബാധ്യതയുണ്ടെന്നും കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആൻ്റെണി ഡൊമിനിക്ക് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് ഉത്തരവ് നൽകി.

അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ഭക്ഷ്യവസ്തുക്കളിലും കവറിലടച്ചു വരുന്ന ഭക്ഷ്യസാധനങ്ങളിലും അപകടകരമായ രീതിയില്‍ മായം കലര്‍ത്തുന്നു എന്നാരോപിച്ച് ജനകീയ അന്വേഷണ സമിതിക്ക് വേണ്ടി ടി.എന്‍ പ്രതാപന്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.
ഇതേ വിഷയത്തില്‍ 2019 ഫെബ്രുവരിയിലും ജില്ലാതല ഫുഡ് സേഫ്റ്റി സ്‌ക്വാഡുകള്‍ അടിയന്തരമായി രൂപീകരിച്ച് കര്‍ശന പരിശോധനകള്‍ നടത്തണമെന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നൽകിയിരുന്നു. ഭക്ഷ്യ വസ്തുക്കളിലെ അമിത കീടനാശിനി പ്രയോഗവും രാസവസ്തുക്കള്‍ ചേര്‍ക്കുന്നതും ഇല്ലാതാക്കുന്നതിനും പരിശോധനകള്‍ നിര്‍ബാധം തുടരണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണം എന്നുമായിരുന്നു നിര്‍ദേശം. ഈ ഉത്തരവ് അടിയന്തരമായി നടപ്പിലാക്കണമെന്നും ജസ്റ്റിസ് ആൻ്റെണി ഡൊമിനിക് ആവശ്യപ്പെട്ടു.
