
കാഞ്ഞങ്ങാട് / കാസർകോട്: വ്യാജ സിദ്ധൻ്റെ വലയിലായ ഹൊസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിലെ മഡിയനിലെ കുടുംബനാഥൻ്റെ സഹോദരന് സിദ്ധൻ്റെ ഗുണ്ടയുടെ ഭീഷണി. തൻ്റെ ജേഷ്‌ഠസഹോദരൻ്റെയും കുടുംബത്തിൻ്റെയും ദുഃസ്ഥിതിയോർത്ത് അവരെ നാട്ടിലെത്തിക്കാണ് ആയിരുന്നു സഹോദരൻ മറ്റ് രണ്ട് സുഹൃത്തുക്കൾക്ക് ഒപ്പം കണ്ണൂരിനടുത്ത സിദ്ധൻ്റെ കേന്ദ്രത്തിലേക്ക് കഴിഞ്ഞദിവസം പോയത്.
കാഞ്ഞങ്ങാട് നിന്നുള്ള സംഘത്തിൻ്റെ ലക്ഷ്യം തിരിച്ചറിഞ്ഞ സിദ്ധൻ്റെ കീഴിലുള്ള ഗുണ്ട സഹോദരന് നേരെ ഭീഷണി മുഴക്കുകയായിരുന്നു. ഉടനെ തിരിച്ചു പോകണമെന്നും ഈ പ്രദേശത്ത് ഇനി കണ്ടുപോയാൽ കാല് വെട്ടുമെന്നും ആയിരുന്നു ഭീഷണി. മഡിയനിൽ നിന്നും പ്രശ്‌ന പരിഹാരത്തിന് സിദ്ധൻ്റെ കേന്ദ്രത്തിലേക്ക് പോയ കുട്ടികളടക്കമുള്ള എട്ടംഗ സംഘത്തിൻ്റെ ബന്ധുക്കൾ ഇപ്പോഴും ആശങ്കയിലാണ്.

മുസ്ലിം ജമാഅത്ത് അടക്കം മധ്യവർത്തികളായി പലരും സിദ്ധൻ്റെ വലയിൽ നിന്നും കുടുംബനാഥനെ മോചിപ്പിക്കാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെടുക ആയിരുന്നു. കുടുംബനാഥനെയും കുടുംബത്തെയും ചില സൂത്ര വിദ്യകളിലൂടെ സിദ്ധൻ ആത്മീയതയുടെ അടിമകളാക്കി മാറ്റിയിരിക്കുകയാണെന്ന് ബന്ധുക്കൾ വിശ്വസിക്കുന്നത്.
കുടുംബനാഥൻ്റെ മകളുടെ ഭർത്താവായ ചിത്താരിയിലെ പ്രവാസി യുവാവ് ഭാര്യയെയും മക്കളെയും സിദ്ധൻ്റെ വലയിൽ നിന്നും രക്ഷപ്പെടുത്തണം എന്നാവശ്യപ്പെട്ട് മാതാവ് മുഖേന ഹൊസ്ദുർഗ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. മറ്റ് ബന്ധുക്കളും സിദ്ധനെതിരെ നിയമപരമായി രംഗത്തിറങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. അതിനിടെ സിദ്ധൻ ഏറെക്കാലം കാസർകോടിനടുത്ത് ഒരു വാടക വീട് കേന്ദ്രീകരിച്ച് ആത്മീയ ചികിത്സ നടത്തിയതായുള്ള വിവിരവും പുറത്തു വന്നിട്ടുണ്ട്.
