
ബി.ജെ.പിക്ക് കേരളത്തില്‍ നിന്ന് ഒരു എം.പിപോലും ഇല്ലാതിരുന്നിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തോട് ഒരു വിവേചനവും കാണിച്ചിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രിനിർമ്മല സീതാരാമന്‍. കേരളത്തിനായി നിരവധി കാര്യങ്ങള്‍ കേന്ദ്ര സർക്കാർ ചെയ്‌തെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

കെ. സുരേന്ദ്രന്‍ നയിക്കുന്ന ബി.ജെ.പിയുടെ വിജയ് യാത്രയുടെ എറണാകുളത്തെ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു നിർമ്മല സീതാരാമന്‍. കേരളത്തിലെ എല്ലാ പദ്ധതി നിർവ്വഹണവും കൈകാര്യം ചെയ്യുന്നത് കിഫ്ബിയാണെന്നും ഇത് എന്ത് തരം ബജറ്റ് തയ്യാറാക്കലാണെന്നും നിർമ്മല സീതാരാമൻ ചോദിച്ചു.
കിഫ്ബിയുടെ പ്രവർത്തനങ്ങൾ മുഴുവൻ ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് സി.എ.ജി പറഞ്ഞിട്ടുണ്ടെന്നും നിർമ്മല സീതാരാമന്‍ പറഞ്ഞു. വാളയാർ കേസ്, പെരിയ കൊലപാതകം, വയലാർ കൊലപാതകങ്ങൾ എന്നിവ പരാമർശിച്ച നിർമ്മല സീതാരാമൻ കേരളത്തിന്‍റെ ക്രമസമാധാന നില തകർന്ന നിലയിലാണെന്ന് ആരോപിച്ചു. കേരളത്തെ എങ്ങനെയാണ് ദൈവത്തിന്‍റെ സ്വന്തം നാടെന്ന് വിളിക്കാൻ കഴിയുക എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണമെന്നും നിർമ്മലാ സീതാരാമൻ ആവശ്യപ്പെട്ടു.
