
കൊച്ചി: മതനേതാക്കള്‍ക്ക് നിയമ കാര്യങ്ങളില്‍ പരിശീലനം ലഭിച്ചിട്ടില്ലെന്നും അതുകൊണ്ടു തന്നെ നിയമ പ്രശ്‌നങ്ങളില്‍ തീരുമാനം എടുക്കുമ്പോള്‍ അവരുടെ അഭിപ്രായങ്ങള്‍ക്ക് വഴങ്ങില്ലെന്നും ഹൈക്കോടതി. വിശ്വാസത്തിൻ്റെയും ആചാരത്തിൻ്റെയും കാര്യത്തില്‍ മാത്രമേ മതനേതാക്കളുടെ അഭിപ്രായങ്ങള്‍ പരിഗണിക്കാനാവൂ എന്ന് ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, സി.എസ്. ഡയസ് എന്നിവര്‍ പറഞ്ഞു.
”കോടതിയില്‍ ഉള്ളത് നിയമത്തില്‍ പരിശീലനം നേടിയവരാണ്. മതനേതാകൾക്ക് നിയമ കാര്യത്തില്‍ പരിശീലനമൊന്നും ലഭിച്ചിട്ടില്ല.

അതുകൊണ്ടു തന്നെ നിയമ പ്രശ്‌നത്തില്‍ തീരുമാനം എടുക്കുമ്പോള്‍ അവരുടെ അഭിപ്രായങ്ങള്‍ക്ക് വഴങ്ങില്ല. ആചാരത്തിൻ്റെയും വിശ്വാസത്തിൻ്റെയും ഒക്കെ കാര്യത്തില്‍ അവര്‍ അഭിപ്രായം പറയട്ടെ, കോടതി പരിഗണിക്കാം” -ബെഞ്ച് പറഞ്ഞു.
വിവാഹ മോചന കേസില്‍ പുറപ്പെടുവിച്ച വിധി പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെ ആണ്, ഹൈക്കോടതി നിരീക്ഷണം. ഭര്‍ത്താവിൻ്റെ എതിര്‍പ്പ് കണക്കിലെടുക്കാതെ തന്നെ വിവാഹ മോചനം നേടാന്‍ മുസ്ലിം ഭാര്യയ്ക്ക് അവകാശം ഉണ്ടെന്നായിരുന്നു വിധി. വിധി പുനഃപരിശോധിക്കാന്‍ കാരണമൊന്നും ഇല്ലെന്ന് ഹര്‍ജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു.
