നടി ആക്രമിക്കപ്പെട്ട കേസ്; ദൃശ്യങ്ങളുടെ മെമ്മറി കാർഡിലെ ഹാഷ് വാല്യു മാറിയതിൽ ഒരു മാസത്തിൽ അന്വേഷണ റിപ്പോർട്ട് നൽകാൻ ഹൈക്കോടതി

  • Post category:Kerala / news / trending
  • Reading time:2 mins read
You are currently viewing നടി ആക്രമിക്കപ്പെട്ട കേസ്; ദൃശ്യങ്ങളുടെ മെമ്മറി കാർഡിലെ ഹാഷ് വാല്യു മാറിയതിൽ ഒരു മാസത്തിൽ അന്വേഷണ റിപ്പോർട്ട് നൽകാൻ ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന് തിരിച്ചടി. കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാർഡിലെ ദൃശ്യങ്ങള്‍ ചോർന്നു എന്ന ആരോപണത്തിൽ അന്വേഷണം നടത്താൻ ഹൈക്കോടതി നിർദേശം നല്‍കി. പൊലീസ് ഉൾപ്പെടെ ഏത് ഏജൻസിയെ കൊണ്ടും അന്വേഷിപ്പിക്കാമെന്ന് കോടതി പറ‍ഞ്ഞു. എറണാകുളം പ്രിൻസിപ്പൽ ജില്ലാ ജഡ്ജി വസ്തുത അന്വേഷണം നടത്തണമെന്നും ഒരു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. ദൃശ്യങ്ങൾ കണ്ടത്‌ ആരെന്ന്‌ അന്വേഷിക്കണമെന്ന് ജസ്റ്റീസ് കെ ബാബു നിര്‍ദേശം നല്‍കി . ഹർജി തള്ളണമെന്ന ദിലീപിൻ്റെ ആവശ്യവും കോടതി തള്ളി. ആക്രമിക്കപ്പെട്ട നടിയാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്.

അതേസമയം, ഈ അന്വേഷണം നിലവിലെ കേസ് വിചാരണയെ ബാധിക്കരുതെന്ന നടൻ ദിലീപിൻ്റെ വാദം കോടതി അംഗീകരിച്ചു. നിലവിൽ നടക്കുന്ന വിചാരണയെ വസ്തുതാന്വേക്ഷണം ബാധിക്കരുതെന്ന് കോടതി വ്യക്തമാക്കി.

ഫോറൻസിക് സയന്‍സ് ലാബിൻ്റെ പരിശോധനയില്‍ മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യൂ മാറിയെന്ന് കണ്ടെത്തിയതോടെയാണ് ദൃശ്യങ്ങള്‍ പരിശോധിക്കപ്പെട്ട എന്ന ആരോപണം ഉയർന്നത്. കോടതിയുടെ പരിഗണനയിലിരിക്കെ ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ഹൈകോടതിയെ സമീപിച്ചു.

ഒരു വര്‍ഷത്തിനിടെ കോടതി വിശദമായ വാദം കേട്ടു. മെമ്മറി കാര്‍ഡ് പരിശോധിച്ചത് മൗലികാവകാശമായ സ്വകാര്യതയുടെ ലംഘനമാണെന്നായിരുന്നു അതിജീവിതയ്ക്ക് വേണ്ടി ഹാജരായ സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഗൗരവ് അഗര്‍വാളിൻ്റെ വാദം.

എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്നും ആയിരുന്നു അതിജീവിതയുടെ വാദം. ഈ വാദങ്ങളെയും ആവശ്യത്തെയും സര്‍ക്കാരും ഹൈക്കോടതിയില്‍ പിന്തുണച്ചു. കോടതിയുടെ നിര്‍ദ്ദേശം അനുസരിച്ചാണോ ദൃശ്യങ്ങള്‍ പരിശോധിച്ചതെന്നായിരുന്നു സിംഗിള്‍ ബെഞ്ചിൻ്റെ ചോദ്യം. പിന്നാലെ കോടതിയുടെ കസ്റ്റഡിയിലുള്ള സ്വകാര്യത ബാധകമായ തെളിവുകള്‍ ചോരുന്നതില്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ രൂപീകരിക്കാന്‍ അമികസ് ക്യൂറിയെ നിയോഗിച്ചു. എന്നാല്‍ അതിജീവിതയുടെ എതിര്‍പ്പോടെ അമികസ് ക്യൂറിയായി നിയോഗിക്കപ്പെട്ട അഭിഭാഷകനെ മാറ്റി. തുടര്‍ന്ന് ചില കാര്യങ്ങളില്‍ കൂടി ഒന്നിലധികം തവണ വ്യക്തത തേടിയ ശേഷം ഹര്‍ജി വിധി മാറ്റിയത്.

കോടതിയുടെ പരിഗണനയില്‍ ഇരിക്കെ മെമ്മറി കാര്‍ഡ് പരിശോധിച്ചതിന് പിന്നില്‍ ആരാണ് എന്ന് കണ്ടെത്തുന്നതിന് വേണ്ടി കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. വിചാരണ കോടതിയുടെ കസ്റ്റഡിയിൽ ഇരിക്കെ ദൃശ്യങ്ങൾ ഉൾപ്പെട്ട മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയെന്നതിന് ഫോറൻസിക് റിപ്പോർട്ട് തെളിവായുണ്ടെന്നാണ് പ്രധാന വാദം.

അതിജീവിതക്ക് അന്വേഷണത്തിൽ ആക്ഷേപ മുണ്ടെങ്കിൽ വീണ്ടും കോടതിയെ സമീപിക്കാം ഈ അന്വേഷണത്തിന് ഒടുവിൽ ആരെങ്കിലും കുറ്റം ചെയ്തതായി വെളിപ്പെടുകയാണെങ്കിൽ അവരെ ക്രിമിനൽ നടപടി നിയമത്തിലെ വകുപ്പുകൾ പ്രകാരം അധികാര പരിധിയുള്ള മജിസ്ട്രേറ്റ് കോടതി വഴിയാകെ കുറ്റം ചുമത്തി വിചാരണ ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാവുന്നതാണ്.

അതേസമയം ഈ വിധി സെഷൻസ് കേസ് 118 എന്ന കേസിൻ്റെ വിചാരണയെ ബാധിക്കാൻ പാടില്ലെന്ന് കോടതി പ്രത്യേകം എടുത്തു പറയുന്നുണ്ട്. ഇതിനോടൊപ്പം വിശദമായ മാര്‍ഗനിര്‍ദേശങ്ങളും കോടതി നൽകുന്നു.

ഇനിമുതൽ സെക്ഷ്വലി എക്സ്പ്ലലിസിറ്റ് ആയ മെറ്റീരിയൽസ് ഹാൻഡിൽ ചെയ്യുമ്പോൾ കോടതികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഈ ഗൈഡ് ലൈൻസിൽ പറയുന്നത്. അത്തരം ദൃശ്യങ്ങളോ മറ്റോ പോലീസ് തെളിവെടുപ്പിനിടെ ശേഖരിച്ചത് മജിസ്ട്രേറ്റ് കോടതികൾ വഴിയോ നേരിട്ടോ വിചാരണ നടക്കുന്ന ജില്ല കോടതികൾ ഉൾപ്പെടെയുള്ള കോടതികളിൽ എത്തുന്ന സമയത്ത് അവയെ കൃത്യമായി സീൽ ചെയ്തു സൂക്ഷിക്കണം.

ദൃശ്യങ്ങൾ അടങ്ങുന്ന ബാറ്ററി സൂക്ഷിച്ചിട്ടുള്ള വിവിധ ആശയവിനിമയ ഉപാധികൾ ആണെങ്കിൽ അവയുടെ സുരക്ഷ കണക്കിലെടുത്തുകൊണ്ട് ആവശ്യമെങ്കിൽ ലോക്കറുകളോ ഉപയോഗിച്ച് പൂട്ടി വയ്ക്കാവുന്നതാണ്.

ഇത്തരം ലോക്കറുകളിൽ സൂക്ഷിക്കുന്ന വസ്തുക്കൾ ആവശ്യമാകുന്ന സന്ദർഭത്തിൽ തിരികെ എടുക്കുന്നതിന് ഒരു പ്രത്യേക ഉത്തരവ് കോടതി ഇടേണ്ടതാണ്. നേരത്തെ സീൽ ചെയ്യുമ്പോഴും ഇങ്ങനെ ഉത്തരവ് ഇടുമ്പോഴും എല്ലാം അക്കാര്യങ്ങൾ ഒരു പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതാണെന്നും കോടതി വ്യക്തമാക്കി.

0Shares