
2015ലെ നിയമസഭ കയ്യാങ്കളികേസ് പിൻവലിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. സർക്കാർ നല്‍കിയ ഹർജിയാണ് തള്ളിയത്. മന്ത്രിമാരായ ഇ.പി ജയരാജനും, കെ.ടി ജലീലും നാല് എം.എൽ.എമാരും വിചാരണ നേരിടണമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് വി.ജെ അരുണിന്‍റെ ബഞ്ചാണ് ഹർജി തള്ളിയത്.

പൊതുമുതല്‍ നശിപ്പിച്ചതിനെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2015ല്‍ ബാര്‍കോഴ വിവാദവുമായി ബന്ധപ്പെട്ട് സ്പീക്കറുടെ ഡയസില്‍ കയറി പ്രതിഷേധിക്കുകയും കസേരകള്‍ മറിച്ചിടുകയും കമ്പ്യൂട്ടര്‍ നശിപ്പിക്കുകയും ചെയ്ത സംഭവത്തിലാണ് കേസെടുത്തിട്ടുള്ളത്.
നിയമസഭക്കുള്ളില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് നിയമസഭ സെക്രട്ടറിയാണ് പരാതി നല്‍കിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് മന്ത്രിമാര്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
