
കൊച്ചി: ദ കേരള സ്റ്റോറി സിനിമയ്ക്ക് അടിയന്തര സ്റ്റേ ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. സെൻസർ ബോർഡിൻ്റെ നിലപാട് തേടിയ ഹൈക്കോടതി കേസ് ഈ മാസം
അഞ്ചിന് പരിഗണിക്കും. സിനിമയുടെ ടീസര്‍ തെറ്റായ സന്ദേശം നല്‍കുന്നുവെന്നായിരുന്നു ഹർജിയിൽ ഉന്നയിച്ചിരുന്നത്. എന്നാൽ, സിനിമയുടെ ടീസര്‍ മാത്രമല്ലേ കണ്ടിട്ടുള്ളൂ എന്ന് ഹര്‍ജിക്കാരനോട് ഹൈക്കോടതി ചോദിച്ചു. സാമുദായിക സ്പര്‍ധ വളര്‍ത്തുന്ന ഘടകങ്ങളാണ് ടീസറിലുള്ളതെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
അതേസമയം, കേരളത്തെ കുറിച്ച് ഗുരുതര പരാമർശമുള്ള സിനിമക്കെതിരെ സംസ്ഥാനത്ത് ഭരണ- പ്രതിപക്ഷ വ്യത്യാസമില്ലാതെ പ്രതിഷേധം കടുക്കുകയാണ്. സിനിമ നിരോധിക്കണമെന്നാണ് ആവശ്യം. എന്നാൽ സിനിമ ജനങ്ങൾ ബഹിഷ്കരിക്കണം. നിരോധനമല്ല, കേരള സ്റ്റോറി സിനിമയ്ക്ക് എതിരെ പ്രചരണവും പ്രതിഷേധവുമാണ് വേണ്ടതെന്നാണ് സി.പി.എം നിലപാട്.

അതേസമയം, ഏഴ് വർഷത്തെ ഗവേഷണ ഫലമാണ് കേരള സ്റ്റോറി സിനിമ എന്ന് സംവിധായകൻ സുദീപ്തോ സെൻ. തീവ്രവാദത്തെ പറ്റി പറഞ്ഞാൽ അത് ഇസ്ലാമോഫോബിയ അല്ല. സിനിമ ചിത്രീകരണം വെല്ലുവിളിയായിരുന്നു. ഷൂട്ടിങ്ങിനിടെ സിനിമസംഘത്തിന് നേരെ അക്രമം ഉണ്ടായി. രാത്രി കണ്ണുരിലെ ഹോട്ടലിൽ നിന്ന് ഒഴിപ്പിക്കുന്ന സംഭവം പോലും ഉണ്ടായി. ചിത്രത്തിലെ ഒരോ സീനും വാസ്തവമാണെന്നാണ് സുദീപ്തോ സെന്നിൻ്റെ വാദം.
കേരള സ്റ്റോറി സിനിമ മുസ്ലിങ്ങൾക്ക് എതിരല്ലെന്ന വാദവുമായി നിർമ്മാതാവ് വിപുൽ ഷായും രംഗത്തെത്തി. സിനിമ കണ്ടാൽ വിവാദം തീരും. കേരളം മോശമാണ് എന്ന് സിനിമ പറയുന്നില്ല. തീവ്രവാദത്തിലേക്ക് വലിച്ചിഴയ്ക്കപ്പെട്ട പെൺകുട്ടികളുടെ ദുരിതമാണ് സിനിമ പറയുന്നത്.
ഇരയാക്കപ്പെട്ട നൂറിലധികം പെൺകുട്ടികളെ നേരിൽ കണ്ടുവെന്നും ചിത്രത്തിൽ അഭിനയിക്കാൻ പലരും തയ്യാറായില്ലെന്നും പറഞ്ഞ വിപുൽ ഷാ വി.എസ് അച്യുതാനന്ദൻ്റെ പ്രതികരണം സിനിമ നിർമ്മിക്കാൻ പ്രചോദമായെന്നും പറഞ്ഞു.
