
കാസർകോട്: ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ആശുപത്രിയിലേക്കും, ഡി. എം. ഓ ഓഫിസ് ഉൾപ്പടെയുള്ള വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് ജോലിക്ക് പോകുന്ന ഡോക്ടർമാരെയും മറ്റു ജീവനക്കാരെയും പോലീസ് തടയുകയും മർദ്ദിക്കുകയും ചെയ്തു. ഇത്തരത്തിൽ പോലീസിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന പ്രവൃത്തിയില്‍ ശക്തമായി പ്രതിഷേധിക്കുന്നതായി ആരോഗ്യവകുപ്പ് ഡോക്ടർമാരുടെ സംഘടനയായ കേരള ഗവ. മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷന്‍ (കെ. ജി. എം. ഒ. എ) അറിയിച്ചു:

ആശുപത്രിയിൽ പോകുന്ന ജീവനക്കാരെ തടഞ്ഞു കൊണ്ട് പോലിസുകാർ കൊറൊണ വ്യാപനത്തെ എങ്ങനെ തടയുമെന്ന് മനസ്സിലാകുന്നില്ല. ഇതുമായി ബന്ധപ്പെട്ട് ഇന്ന് ബദിയടുക്ക സി. എച്ച് .സി.യിലെ ഡോ. അരവിന്ദനെ വിദ്യാനഗർ ബി. സി റോഡിൽ വെച്ച് പോലിസുകാർ തടയുകയും മർദ്ദിക്കുകയും ചെയ്തു. ഇത് തീർത്തും അപലപനീയവും പ്രതിഷേധാർഹവുമാണ് എന്ന് സംഘടന ആരോപിച്ചു.
കാസര്‍കോട് ഒരു പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തിൽ ആത്മാർത്ഥമായി ജോലി ചെയ്യുന്ന ഡോക്ടർമാരുടെയും ജീവനക്കാരുടെയും മനോവീര്യം കെടുത്തുന്നതും ആത്മവിശ്വാസം ചോർത്തുന്നതുമാണ് ഈ നടപടി. ഈ രീതിയിലാണ് പോലിസ് പെരുമാറുന്നതെങ്കിൽ ജോലിയിൽ നിന്ന് മാറി നിൽക്കുകയല്ലാതെ വേറെ വഴിയില്ല
ഈ സംഭവത്തിൽ ഉത്തരവാദിയായ പോലിസുകാരനെതിരെ കർശനമായ നടപടി ഉണ്ടാകണമെന്ന് സംഘടന ആവശ്യപ്പെട്ടു.
