പ്രതിയെ വെറുതെ വിട്ട ജഡ്‌ജിയോട് പരിശീലനത്തിന് പോകാൻ ഹൈക്കോടതി; തെളിവുകൾ സാങ്കേതികമായി കൈകാര്യം ചെയ്‌തിട്ടും പോക്‌സോ കോടതി ശിക്ഷ വിധിച്ചില്ല

  • Post category:national / news
  • Reading time:1 min read
You are currently viewing പ്രതിയെ വെറുതെ വിട്ട ജഡ്‌ജിയോട് പരിശീലനത്തിന് പോകാൻ ഹൈക്കോടതി;  തെളിവുകൾ സാങ്കേതികമായി കൈകാര്യം ചെയ്‌തിട്ടും പോക്‌സോ കോടതി ശിക്ഷ വിധിച്ചില്ല

കര്‍ണാടക: പോക്‌സോ കേസ് പ്രതിയെ വെറുതെ വിട്ട ജഡ്‌ജിയോട് നിയമ പരിശീലനത്തിന് പോകാൻ കര്‍ണാടക ഹൈക്കോടതി. കര്‍ണാടക ജുഡീഷ്യല്‍ അക്കാദമിയിൽ ജഡ്‌ജി പരിശീലനത്തിന് പോകണമെന്ന് ഹൈക്കോടതി പറഞ്ഞു. ജസ്റ്റിസ് ഹാന്‍ചാതേ സഞ്ജീവ് കുമാര്‍ അധ്യക്ഷനായ ഹൈക്കോടതി ധാര്‍വാര്‍ഡ് ബെഞ്ചാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്.

പോക്‌സോ കേസ് പ്രതിയെ വെറുതെ വിട്ടുകൊണ്ടുള്ള 2020ലെ കീഴ്‌ക്കോടതി വിധിയ്‌ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയോട് പ്രതി മോശമായി പെരുമാറിയെന്നാണ് പരാതി. കുട്ടിയുടെ മാതാപിതാക്കളെയും മുത്തശ്ശിയെയും അവിശ്വസിക്കരുതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയും ചെയ്‌തിരുന്നു.

അതേസമയം, കേസ് പരിഗണിച്ച ഹൈക്കോടതി പോക്‌സോ കോടതി വിധിയെ രൂക്ഷമായി വിമര്‍ശിച്ചു. ഇത്തരം കേസുകളില്‍ സാഹചര്യ തെളിവുകളെ സാങ്കേതികമായി വിശകലനം ചെയ്യേണ്ടതില്ലെന്ന് ഹൈക്കോടതി ബെഞ്ച് വിലയിരുത്തി. ഡിസംബര്‍ 18നാണ് കോടതി ഈ വിലയിരുത്തല്‍ നടത്തിയത്.

“മനുഷ്യത്വ രഹിതരമായ സമീപനമാണ് പോക്‌സോ കോടതിയുടേത്. പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയ തെളിവുകളില്‍ നിന്ന് ഇരയ്ക്ക് എന്ത് സംഭവിക്കുമായിരുന്നു എന്ന് കണ്ടെത്താനും അതേപ്പറ്റി ധാരണയുണ്ടാക്കാനുമായി എല്ലാ സാഹചര്യ തെളിവുകളും പരിഗണിക്കേണ്ടതാണ്”. ഹൈക്കോടതി ബെഞ്ച് പറഞ്ഞു.

കുട്ടിയുടെ ശരീരത്തില്‍ മുറിവുകളൊന്നും ഉണ്ടായിട്ടില്ലെന്നും പോക്‌സോ കോടതി കണ്ടെത്തിയിരുന്നു. ഇതിനെയും ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. പോക്‌സോ കോടതിയുടെ നിരീക്ഷണം ഞെട്ടിപ്പിക്കുന്നതാണെന്ന് ഹൈക്കോടതി ബെഞ്ച് പറഞ്ഞു. കൂടാതെ കുട്ടിയുടെ ബന്ധുക്കളായ ദൃക്‌സാക്ഷികളെ വിശ്വാസത്തിലെടുക്കാന്‍ മടിച്ച കീഴ്കോടതി വിധിയേയും ഹൈക്കോടതി വിമര്‍ശിച്ചു. ‘നിക്ഷിപ്‌ത താല്‍പ്പര്യമുള്ള ദൃക്‌സാക്ഷികള്‍’ എന്ന പേരില്‍ അവരെ അവഗണിച്ചത് ശരിയായില്ലെന്നും ഹൈക്കോടതി പറഞ്ഞു.

വിധി പ്രസ്‌താവിച്ച പോക്‌സോ കോടതി ജഡ്‌ജിയ്ക്ക് ഇത്തരം കേസുകള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തില്‍ പരിശീലനം നല്‍കേണ്ടത് അത്യാവശ്യമാണ്. കര്‍ണാടക ജുഡീഷ്യല്‍ അക്കാദമിയില്‍ അദ്ദേഹം പരിശീലനത്തിന് ചേരണമെന്ന് ഹൈക്കോടതി അറിയിച്ചു.

അതേസമയം, പ്രതിയെ വെറുതെവിട്ട കീഴ്‌ക്കോടതി വിധി ഹൈക്കോടതി റദ്ദാക്കുകയും പ്രതിയ്ക്ക് അഞ്ച് വര്‍ഷം തടവ് വിധിക്കുകയും ചെയ്‌തു. കൂടാതെ ഇരയായ പെണ്‍കുട്ടിയ്ക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിച്ചു.

0Shares