
സംസ്ഥാന മന്ത്രിസഭയിൽ നിന്നും മന്ത്രിയെ പുറത്താക്കാന്‍ തനിക്ക് അധികാരമില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രിയാണ് മന്ത്രിയെ തീരുമാനിക്കുന്നത്. അതേസമയം ധനമന്ത്രി കെ എന്‍ ബാലഗോപാലിലുള്ള പ്രീതി നഷ്ടപ്പെട്ടതായി അറിയിച്ചത്, മന്ത്രിയുടെ പ്രസ്താവനയിലുള്ള തൻ്റെ അപ്രീതി ജനങ്ങളെ അറിയിക്കുന്നതിന് വേണ്ടിയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഇന്ന് ഒരു വാര്‍ത്താ ഏജന്‍സിക്ക് കൊടുത്ത അഭിമുഖത്തിലാണ് ഗവര്‍ണര്‍ പ്രീതിയില്‍ വിശദീകരണം നല്‍കിയത്. മന്ത്രി ബാലഗോപാല്‍ പ്രാദേശിക വാദത്തിലൂന്നിയ പ്രസ്താവന നടത്തിയതാണ് പ്രീതി പിന്‍വലിക്കാന്‍ ഇടയാക്കിയത്. യു.പിയില്‍ ജനിച്ച ഒരാള്‍ക്ക് കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ച് എങ്ങനെ ധാരണയുണ്ടാകുമെന്നാണ് മന്ത്രി ചോദിച്ചത്.

പ്രവിശ്യാവാദത്തിൻ്റെ യും പ്രാദേശികവാദത്തിൻ്റെയും തീ ആളിക്കത്തിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. ഇന്ത്യയുടെ ഐക്യത്തെയാണ് അദ്ദേഹം വെല്ലുവിളിച്ചത്. അദ്ദേഹം വ്യവസ്ഥിതിയെ വെല്ലുവിളിക്കുകയാണ് ചെയ്തതെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
